ബെംഗളൂരു: ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ ജംഗ്ഷന് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കരുതുന്ന മൃതദേഹം ഏകദേശം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് തോന്നുന്നുവെന്ന് കര്‍ണാടക റെയില്‍വേ പൊലീസ് പറഞ്ഞു.
കറുപ്പും വെളുപ്പും ഇടകലര്‍ന്ന കുര്‍ത്തയും വെള്ള ലെഗ്ഗിന്സും വെള്ള ദുപ്പട്ടയുമാണ് യുവതിയുടെ വേഷം. കാല് വിരലുകളില്‍ മിഞ്ചിയും ധരിച്ചിട്ടുണ്ട്. ഏകദേശം അഞ്ചടി ഉയരമുണ്ട്. യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലെ പ്ലാസ്റ്റിക് ഡ്രമ്മില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി റെയില്‍വേ സ്റ്റേഷനിലെ തൂപ്പുകാരന് റെയില്‍വേ പൊലീസിനെ അറിയിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. പൊലീസെത്തി പോയി ഡ്രം തുറന്നപ്പോള്‍ അകത്ത് ഒരു സ്ത്രീയുടെ അഴുകിയ ശരീരവും വസ്ത്രങ്ങളും കണ്ടതായി പത്രക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കാണാതായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതി വിവാഹിതയാണെന്ന് തോന്നുന്നുവെന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മീന്‍ കൊണ്ടുപോകുന്നതിനായി ഇത്തരം പ്ലാസ്റ്റിക് ഡ്രമ്മുകള്‍ ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
വിവാഹം കഴിഞ്ഞാലും മകള്‍ മകള്‍ തന്നെ: കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: വിവാഹിതരായ ആണ്മക്കളെപ്പോലെ, വിവാഹിതരായ പെണ്മക്കളും മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ മക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്ന് കര്‍ണാടക ഹൈക്കോടതി.
സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് മാര്‍ഗനിര്‍ദേശം റദ്ദാക്കിയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.
ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിച്ചതിങ്ങനെ- “വിവാഹിതനോ അവിവാഹിതനോ ആയാലും മകന് മകനായി തുടരുന്നു. എങ്കില്‍ മകളും എന്നും മകള്‍ തന്നെയാണ്. വിവാഹിതയോ അവിവാഹിതയോ എന്നത് വിഷയമല്ല. വിവാഹം കഴിഞ്ഞാലും മകന് എന്ന സ്ഥാനത്തിന് മാറ്റമില്ലെങ്കില്‍ മകളുടെ സ്ഥാനത്തിനും മാറ്റമില്ല”.
2001ല്‍ ഓപറേഷന് പരാക്രമിനിടെ വീരമൃതു വരിച്ച സുബേദാര്‍ രമേഷ് ഖണ്ഡപ്പയുടെ മകള്‍ പ്രിയങ്ക പാട്ടീലിന്റെ ഹരജിയിലാണ് കോടതി വിധി. സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചതിനെ തുടര്‍ന്ന് 2021ലാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. വിവാഹിതയാണെന്ന കാരണം പറഞ്ഞാണ് പ്രിയങ്കയ്ക്ക് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചത്. മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍, ക്ഷേമ പദ്ധതികള്‍, അവസരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനായി നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡാണിത്.
അച്ഛന് വീരമൃത്യു വരിക്കുമ്ബോള്‍ പ്രിയങ്കയ്ക്ക് 10 വയസ്സായിരുന്നു പ്രായം. 2020ല്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ സംവരണം ലഭിക്കാന്‍ ആശ്രിത കാര്‍ഡ് ഉപയോഗിക്കാന്‍ പ്രിയങ്ക ആഗ്രഹിച്ചു. എന്നാല്‍ വിവാഹിതയാണെന്ന കാരണം പറഞ്ഞ് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ഇത് നിഷേധിക്കുകയായിരുന്നു. ഈ തീരുമാനം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹിതകളെ ഒഴിവാക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് നിലനിന്നിരുന്ന വാര്‍പ്പുമാതൃകയുടെ ഭാഗമാണെന്നും അത് തുടരാന്‍ അനുവദിച്ചാല്‍ സ്ത്രീകളുടെ സമത്വത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സമാണെന്നും ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു.