ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും താല്‍ക്കാലികമായ ആസ്വാദനത്തിനായി ബോധപൂര്‍വം തയ്യാറാക്കുന്ന ഉള്ളടക്കങ്ങള്‍ തന്നെയാകാറുണ്ട്.
എന്നാല്‍ മറ്റുചില വീഡിയോകളാകട്ടെ അപ്രതീക്ഷിതമായി കണ്‍മുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും. ഇത് അപകടങ്ങള്‍ മുതല്‍ സാഹസികമായ രക്ഷാപ്രവര്‍ത്തനമോ, അഭ്യാസപ്രകടനങ്ങളോ എല്ലാമാവാം.
ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോ ഉണ്ട്. ഒരു ട്രാഫിക് പൊലീസുകാരനെയാണ് വീഡിയോയില്‍ കാണുന്നത്. ഇദ്ദേഹം തന്‍റെ ജീവൻ പോലും പണയപ്പെടുത്തിക്കൊണ് ചെയ്ത മാതൃകാപരമായൊരു സംഗതിയാണ് വീഡിയോയുടെ ഉള്ളടക്കം.
ബെംഗലൂരുവിലെ രാജാജി നഗറില്‍ നിന്നുള്ള ട്രാഫിക് പൊലീസുകാരൻ സുരേഷിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇദ്ദേഹം വലിയ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ളൊരു ഹോര്‍ഡിംഗില്‍ അതിസാഹസികമായി കയറിയ ശേഷം ഇതിന് മുകളിലായി വയറുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന പ്രാവിനെ രക്ഷപ്പെടുത്തുകയാണ്.
കാണുമ്പോള്‍ തന്നെ അല്‍പം പേടി തോന്നിക്കുന്ന ദൃശ്യമാണിത്. ഒരു പക്ഷിക്ക് വേണ്ടി സ്വയം മറന്ന് ഒരു മനുഷ്യൻ സാഹസപ്പെടുകയാണ്. തീര്‍ച്ചയായും വീഡിയോ കണ്ടവരെല്ലാം ഇദ്ദേഹത്തിന്‍റെ നല്ല മനസിന് നന്ദി അറിയിക്കുകയാണ്. പക്ഷേ ഇതിനൊപ്പം തന്നെ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെ ഇങ്ങനെ ചെയ്തതിന് ഇദ്ദേഹത്തെ സ്നേഹപൂര്‍വം ശാസിക്കുകയും ചെയ്യുന്നുണ്ട് ഏവരും.
പ്രത്യേകിച്ച് പൊലീസുകാര്‍ക്ക് എപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പെടുമ്പോള്‍ ആവശ്യമായ സുരക്ഷാസജ്ജീകരണങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട് എന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്. ആരായാലും സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ട് ഇങ്ങനെയുള്ള നന്മകള്‍ ആഗ്രഹിക്കരുതെന്നും, നിങ്ങളെ കാത്തും ഒരു കുടുംബം ഇരിപ്പുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയാണ് അധികപേരും.
ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം…
അവള്‍ കാറിനടിയില്‍ കുടുങ്ങിയ വിവരം ഞങ്ങള്‍ക്ക് അറിയാമായിരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്
ദില്ലിയില്‍ കാറിനടിയില്‍ കുടുങ്ങി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വെളിപെടുത്തലുമായി പെണ്‍കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്. കാറിനടിയില്‍ പെണ്‍കുട്ടി കുടുങ്ങിയ വിവരം കാറിനുള്ളില്‍ ഉണ്ടായിരുന്ന യുവാക്കള്‍ക്ക് അറിയാമായിരുന്നു എന്ന് സുഹൃത്തായ പെണ്‍കുട്ടിയുടെ മൊഴി. കൊല്ലപെട്ട പെണ്‍കുട്ടി മദ്യപിച്ചിരുന്നുവെന്നും വാഹനം ഓടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും സുഹ്യത്ത് പറഞ്ഞു.
സ്കൂട്ടര്‍ കാറില്‍ ഇടിച്ച ശേഷം പെണ്‍കുട്ടി വാഹനത്തിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. ഭയപെട്ടതിനെ തുടര്‍ന്നാണ് സംഭവ സ്ഥലത്ത് നിന്നും താന്‍ രക്ഷപെട്ടതെന്നും സുഹ്യത്തായ പെണ്‍കുട്ടി പറഞ്ഞു. അപകടത്തില്‍ ദില്ലി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം കനത്തസുരക്ഷയില്‍ സംസ്കരിച്ചു. എന്നാല്‍ മകളുടെ മൃതദേഹം സംസ്കരിച്ചതു കൊണ്ട് ജനങ്ങള്‍ നിശബ്ദരായി ഇരിക്കില്ല എന്നും അഞ്ച് പ്രതികളെയും തൂക്കി കൊല്ലണമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
ഇതിനിടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗീക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തി. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളില്ലെന്നും തല, നട്ടെല്ല്, കൈകാലുകള്‍ എന്നിവയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 12 കിലോമീറ്ററോളമാണ് യുവാക്കള്‍ സഞ്ചരിച്ച കാര്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ചത്. ശരീരത്തില്‍ വസ്ത്രം ഇല്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടോയെന്ന സംശയം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. പെണ്‍കുട്ടി ആക്രമണത്തിന് ഇരയായിട്ടുണ്ട് എന്ന് കുടുംബവും ആരോപിച്ചിരുന്നു.