ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് മരിച്ച വ്യാപാരിയുടെ മൃതദേഹം ബന്ധുക്കളും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.ബംഗളുരുവിലെ ജെ.പി നഗറില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പുതിയ കണ്ടെത്തല്‍. നവംബര്‍ 17നാണ് വ്യാപാരിയായ 67കാരന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നായിരുന്നു ആദ്യം പൊലീസ് സംശയിച്ചത്.
എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ലൈംഗികബന്ധത്തിനിടെ അപസ്മാരം ബാധിച്ച് മരിക്കുകയായിരുന്നുവെന്നും, അവിഹിതബന്ധം പുറംലോകം അറിയാതിരിക്കാന്‍ കാമുകിയും ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 67കാരനായ ബിസിനസുകാരന് 35 വയസ്സുള്ള വീട്ടമ്മയുമായി അവിഹിതബന്ധമുണ്ടായിരുന്നു. നവംബര്‍ 16 ന്, ബിസിനസുകാരന്‍ വീട്ടമ്മയുടെ വീട്ടിലെത്തുകയും, ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ അതിനിടെ ഗുരുതരമായ അപസ്മാരബാധയെ തുടര്‍ന്ന് ബിസിനസുകാരന്‍ മരണപ്പെട്ടു. വിവരം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്ന് യുവതി തന്റെ സഹോദരനെയും ഭര്‍ത്താവിനെയും സഹായത്തിനായി വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവര്‍ മൂന്നുപേരും ചേര്‍ന്ന് വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ജെപി നഗറിലെ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നു.
പൊലീസ് വ്യാപാരിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് യുവതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ്, സംഭവിച്ച കാര്യങ്ങള്‍ പുറത്തുവന്നത്. തങ്ങളുടെ ബന്ധം ആരും അറിയരുതെന്ന് കരുതി മൃതദേഹം ഉപേക്ഷിച്ചതാണെന്ന് യുവതി സമ്മതിച്ചു.
ഞങ്ങള്‍ ബിസിനസുകാരന്‍റെ വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍, മരുമകളുടെ വീട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. മരിച്ചയാള്‍ക്ക് അപസ്മാരം ഉള്‍പ്പടെ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു, ഓഗസ്റ്റില്‍ ആന്‍ജിയോഗ്രാമിന് വിധേയനായിരുന്നു, “പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ പൊലീസ് സെക്ഷന്‍ 176 (നിയമപരമായി അധികൃതരെ അറിയിക്കേണ്ട വിവരം മറച്ചുവെക്കുക), 201 (കുറ്റകൃത്യത്തിന്‍റെ തെളിവുകള്‍ നശിപ്പിക്കുക, തെറ്റായ വിവരങ്ങള്‍ നല്‍കുക) എന്നിവ പ്രകാരം യുവതിക്കും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം യുവതിയുടെ വാദം ശരിയാണോ എന്നറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിരോധിക്കണം; ഹര്‍ജികള്‍ പുതിയ ഭരണഘടനാ ബെഞ്ചിലേക്ക്
മുസ്ലീം സമുദായത്തിലെ നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും നിരോധിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും.ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് അഭിഭാഷകനായ അശ്വിനി ഉപാധ്യയായ ആവശ്യപ്പെട്ടപ്പോഴാണ് പുതിയ ഭരണഘടനാ ബഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അറിയിച്ചത്.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഹേമന്ദ് ഗുപ്ത, സൂര്യകാന്ത്, എം എം സുന്ദരേശ്, സുധാംശു ധൂലിയ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഈ കേസ് പരിഗണിച്ചിരുന്നത്. ഇതില്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ഹേമന്ദ് ഗുപ്തയും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത്.
മുസ്ലീം സമുദായത്തില്‍ മുത്തലഖ് വഴിയുള്ള വിവാഹമോചനം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതിന് പിന്നാലെയാണ് ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും(ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ മറ്റൊരാളില്‍ നിന്ന് വിവാഹമോചനം നേടണമെന്ന സമ്ബ്രദായം)നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സുപ്രീം കോടതിയില്‍ എത്തിയത്. നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ വാദം.