ബംഗളൂരു: പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് അനുമതി നല്‍കുന്ന പ്രായപരിധി പുന:പരിശോധിക്കാന്‍ ദേശീയ നിയമ കമീഷനോട് കര്‍ണാടക ഹൈകോടതി നിര്‍ദേശിച്ചു.നിലവില്‍ 18 വയസാണ് സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി. 18ന് താഴെയുള്ളവരുമായി സമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ പോലും പോക്സോ നിയമപ്രകാരം ബലാത്സംഗമായാണ് കണക്കാക്കുന്നത്. ഇതിലാണ് പുനര്‍വിചിന്തനത്തിന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
17കാരിയോടൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത യുവാവിനെ ബലാത്സംഗവും പോക്സോയും ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കുറ്റമുക്തനാക്കിയ നടപടിയെ ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഇടപെടല്‍.സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ പോക്സോ നിയമപ്രകാരം ലൈംഗികബന്ധത്തിനുള്ള പ്രായപരിധി പുനപരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. 16നും 18നും ഇടയിലുള്ള പെണ്‍കുട്ടികള്‍ പ്രണയത്തിലാവുകയും ഒളിച്ചോടുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്ന നിരവധി കേസുകള്‍ ഞങ്ങളുടെ മുന്നിലെത്തിയിട്ടുണ്ട്.
സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പരിഗണിച്ച് നിയമ കമീഷന്‍ ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പുനര്‍നിശ്ചയിക്കണമെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. മറ്റ് കുറ്റകൃത്യങ്ങള്‍ ഇല്ലെങ്കില്‍ പതിനാറോ അതിന് മുകളിലോ ഉള്ള പെണ്‍കുട്ടിയുടെ സമ്മതം പരിഗണിക്കേണ്ടതുണ്ട് -ജസ്റ്റിസ് സുരാജ് ഗോവിന്ദ് രാജ്, ജസ്റ്റിസ് ജി. ബസവരാജ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതിക്ക് മുന്നിലെത്തിയത്. ഇതില്‍ യുവാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ 17കാരി പിന്നീട് രണ്ട് കുട്ടികളുടെ അമ്മയാകുകയും ചെയ്തിരുന്നു.
കേസിന്‍റെ വിചാരണക്കിടെ എല്ലാ പ്രോസിക്യൂഷന്‍ സാക്ഷികളും കൂറുമാറുകയും ചെയ്തു. തുടര്‍ന്ന് വിചാരണ കോടതി പ്രതിയായ യുവാവിനെ കുറ്റമുക്തനാക്കുകയായിരുന്നു. ഈ വിധി ഹൈകോടതി ശരിവെച്ചു.പോക്സോ നിയമത്തെ കുറിച്ച് ഒമ്ബതാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
മുടികൊഴിച്ചിലില്‍ മനംനൊന്ത് ഡോക്ടര്‍ക്കെതിരെ കുറിപ്പ്;യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
കോഴിക്കോട്:മുടികൊഴിച്ചിലില്‍ മനംനൊന്ത് ഡോക്ടര്‍ക്കെതിരെ കുറിപ്പെഴുതിവെച്ച് യുവാവ് മരിച്ച നിലയില്‍.കോഴിക്കോട് സ്വദേശി പ്രശാന്തിനെയാണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിവെച്ച ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.
മുടികൊഴിച്ചിലുമായി ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ സാധാരണ മുടികൊഴിച്ചില്‍ എന്ന് പറഞ്ഞ് ഒഴിവാക്കുന്നതിനു പകരം ആറു മാസത്തേക്ക് ഡോക്ടര്‍ മരുന്ന് തന്നു. എന്നാല്‍ ഉപയോഗിച്ചതിനു പിന്നാലെ തലയിലുള്ള എല്ലാ മുടിയും മീശയും പുരികവുമുള്‍പ്പെടെ കൊഴിയാന്‍ തുടങ്ങി.ഇതിനു പുറമെ തലവേദനയും കണ്ണ് ചൊറിച്ചിലുമുണ്ടായി.എന്നാല്‍ ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡോക്ടറുടെ അടുത്ത് വീണ്ടും പോയപ്പോള്‍ അതെല്ലാം നിരസിക്കുകയും പല കാരണങ്ങള്‍ പറയുകയും ചെയ്‌തെന്നാണ് കുറിപ്പില്‍ പറയുന്നത്.
ചികിത്സ തേടിയതിനു പിന്നാലെയാണ് മുടി കൊഴിഞ്ഞതെന്നും മരണത്തിനു കാരണം ഡോക്ടറാണെന്നും കുറിപ്പില്‍ പറയുന്നു.തന്റെ വിദ്യാഭ്യാസത്തെ വരെ ഡോക്ടര്‍ ചോദ്യം ചെയ്‌തെന്നും താന്‍ അനുഭവിക്കുന്ന മാനസിക പ്രയാസത്തിനും മരണത്തിനും കാരണം ഡോക്ടറാണെന്നും യുവാവ് കുറിപ്പില്‍ പറയുന്നു