രാജ്യത്തെ ഓൺലൈൻ ടാക്സി (Online Taxi_ സേവനദാതാക്കളെ പ്രമുഖരാണ് ഒലയും (Ola) ഉബറും (Uber). ഈ രണ്ടു വമ്പൻ കമ്പനികളും ഒന്നാകാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ബിസിനസ് ലോകത്ത് വന്ന പുതിയ വാർത്ത. എന്നാൽ രണ്ട് കമ്പനികളും ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് തള്ളി രംഗത്തുവന്നു. ഓൺലൈൻ ടാക്സി സേവന രംഗം ഏറ്റവും കടുത്ത മത്സരം നടക്കുന്ന ഒരിടമാണ്. ഇവിടെയാണ് ലയനം വലിയ വിവാദമായിരിക്കുന്നത്.
ഒല സിഇഒ ഭവിഷ് അഗർവാൾ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഊബർ കമ്പനിയുടെ ഉന്നതരെ നേരിൽ കണ്ട് ഇക്കാര്യം സംസാരിച്ചു എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത തള്ളി ഊബർ രംഗത്തു വന്നു. വാർത്ത കൃത്യമല്ല എന്നും തങ്ങൾ ഒലയുമായി ലയന ചർച്ചകളിൽ അല്ലെന്നും ഊബർ വ്യക്തമാക്കി.
ഭവിഷ് അഗർവാൾ രംഗത്ത് എത്തി. തങ്ങൾ ലാഭകരമായി പ്രവർത്തിക്കുന്ന കമ്പനിയാണെന്നാണ് ട്വീറ്റ് ചെയ്തത്. നല്ല വളർച്ചയും നേടുന്നുണ്ട്, ഏതെങ്കിലും കമ്പനിക്ക് ഇന്ത്യ വിടണം എന്നുണ്ടെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു, ഒരു കമ്പനിയുമായും ഒല ലയന ചർച്ചയിൽ അല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒലയുടെ വക്താവും ഇതേ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. ഇന്ത്യയിൽ മറ്റെല്ലാ കമ്പനികളും തങ്ങളെക്കാൾ വളരെ ദൂരം പിന്നിലാണ്, പിന്നെ തങ്ങൾ എന്തിന് ലയന ചർച്ചകളിലേക്ക് നീങ്ങണമെന്നായിരുന്നു വക്താവിന്റെ ചോദ്യം.
നാലുവർഷം മുൻപ് സോഫ്റ്റ് ബാങ്കിന്റെ മധ്യസ്ഥതയിൽ ഇരുകമ്പനികളും ലയന ചർച്ച നടത്തിയിരുന്നു. എന്നാൽ ഇത് ഫലവത്തായില്ല. ഓൺലൈൻ ടാക്സി ബിസിനസ് വിചാരിച്ചത്ര ലാഭകരമല്ല ഇരു കമ്പനികൾക്കും. അതിനാൽ തന്നെ ഒല ഇലക്ട്രിക് വാഹന നിർമാണ രംഗത്തേക്ക് കൂടി കാൽ വച്ച് ബിസിനസ് പച്ച പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.