ബെംഗളൂരു: ഗതാഗത നിയമം ലംഘിച്ചത് ചോദ്യം ചെയ്ത ട്രാഫിക് പോലീസുകാരനോട് കയർത്ത് കർണാടക ബി.ജെ.പി എം.എൽ.എ അരവിന്ദ് ലിംബാവലിയുടെ മകൾ.എം എൽ എ യുടെ ബിഎംഡബ്ല്യു കാറിലെത്തിയ യുവതി ട്രാഫിക് സിഗ്നൽ മറികടന്നതിനാണ് പോലീസുകാരൻ ചോദ്യം ചെയ്തത്. എന്നാൽ ഇതു വകവയ്ക്കാതെ ആയിരുന്നു യുവതിയുടെ പെരുമാറ്റം.
അരവിന്ദ് ലിംബാവലിയുടെ മകളാണ് വെള്ള നിറത്തിലുള്ള ബി.എം.ഡബ്ല്യു കാർ ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നൽ ചുവപ്പ് ആയിരിക്കുമ്പോഴാണ് കാർ നിർത്താതെ യുവതി ഓടിച്ചുപോയത്. ട്രാഫിക് പോലീസ്തടഞ്ഞപ്പോൾ അവരോട് യുവതി ദേഷ്യപ്പെടുകയായിരുന്നു. മാത്രമല്ല അവർ സീറ്റ് ബെൽറ്റും ധരിച്ചിട്ടുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
“എനിക്ക് ഇപ്പോൾ പോകണം. വാഹനം പിടിച്ചുവയ്ക്കരുത്. ഓവർടേക്ക് ചെയ്തതിന് നിങ്ങൾക്ക് എനിക്കെതിരെ കേസെടുക്കാൻ കഴിയില്ല. എം.എൽ.എയുടെ വാഹനമാണിത്. ഞങ്ങൾ അശ്രദ്ധമായി ഓടിച്ചിട്ടില്ല. അരവിന്ദ് ലിംബാവലി എൻറെ അച്ഛനാണ്’ എന്നായിരുന്നു യുവതിയുടെ മറുപടി.
യുവതിയും പോലീസുകാരനും തമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ രാജ്ഭവനു മുന്നിലെ റോഡിൽ ആളുകൾ തടിച്ചുകൂടി. നിയമം തെറ്റിച്ചത് സംബന്ധിച്ച തെളിവുകൾ നിരത്തിയ പോലീസ് യുവതിക്ക് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു.
എന്നാൽ പിഴയടക്കാനുള്ള തുക ഇപ്പോൾ തൻറെ കയ്യിലില്ലെന്നും തന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. പിന്നീട് കൂടെയുണ്ടായിരുന്ന സുഹൃത്ത് പിഴയടച്ചപ്പോൾ യുവതിയെ വിട്ടയക്കുകയായിരുന്നു. സംഭവം പകർത്തിയ ഒരു റിപ്പോർട്ടറോട് അവർ മോശമായി പെരുമാറിയതായും പരാതിയുണ്ട്.