
ബംഗളൂരു: നിര്‍ദിഷ്ട മൈസൂരു- കുശാല്‍ നഗര്‍ റെയില്‍ പാത പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നു. റെയില്‍വേയുടെ പിങ്ക് ബുക്കില്‍ ഇടംപിടിച്ച പദ്ധതിക്കായി കേന്ദ്രസര്‍ക്കാറിന്റെ 2022-23 ബജറ്റില്‍ 1000 കോടി വിലയിരുത്തി. പാത യാഥാര്‍ഥ്യമായാല്‍ വിനോദസഞ്ചാര-തോട്ടം മേഖലയായ കുടക് റെയില്‍വേ ഭൂപടത്തില്‍ ഇടംപിടിക്കും. നിര്‍ദിഷ്ട പാതക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകാതെ ആരംഭിച്ചേക്കും.
100 വര്‍ഷം മുമ്ബ് മൈസൂരുവില്‍നിന്ന് കുശാല്‍ നഗര്‍ വഴി മടിക്കേരി വരെയാണ് ആദ്യം പാത വിഭാവനം ചെയ്തിരുന്നത്. ഏറെ കാലം പദ്ധതി അനക്കമില്ലാതെ കിടന്നു. 2011ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പദ്ധതിക്കായി സര്‍വേ നടത്തിയെങ്കിലും ലാഭകരമല്ലെന്ന് കണ്ട് ഫയലിലൊതുക്കി. പിന്നീട് പദ്ധതിയുടെ പകുതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് യെദിയൂരപ്പ മുഖ്യമന്ത്രിയായ കാലത്ത് അറിയിച്ചതോടെയാണ് പദ്ധതി വീണ്ടും പരിഗണനയിലെത്തിയത്.
കുശാല്‍ നഗര്‍ മുതല്‍ മടിക്കേരി വരെയുള്ള വനമേഖലയില്‍ സര്‍വേ നടത്താന്‍ വനംവകുപ്പ് അനുമതി നല്കാതിരുന്നതിനാല് ഈ ഭാഗം പദ്ധതിയില്‍നിന്ന് പിന്നീട് ഉപേക്ഷിച്ചു. 2019ല്‍ പദ്ധതിക്ക് റെയില്‍വേയുടെയും കേന്ദ്രസര്ക്കാറിന്റെും അനുമതി ലഭിച്ചു. അതേസമയം, നിര്‍ദിഷ്ട റെയില്‍പാതക്കെതിരെ കുടകില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരങ്ങളും കാമ്ബയിനും അരങ്ങേറുന്നുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അതിപരിസ്ഥിതി ദുര്‍ബലപ്രദേശമായി കണക്കാക്കിയ കുടകിലൂടെയുള്ള മൈസൂരു- കുടക് റെയില്‍പാതക്ക് പുറമേ, മൈസൂരു-തലശ്ശേരി റെയില്പാതക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
നിര്‍ദിഷ്ട പാത നടപ്പാക്കിയാല്‍ ഭാവിയില്‍ അത് മടിക്കേരിയിലേക്കും മംഗളൂരുവിലേക്കും തലശ്ശേരിയിലേക്കും നീട്ടാനുള്ള സാധ്യതയാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കാവേരി നദിയുടെ വൃഷ്ടിപ്രദേശത്തെ പദ്ധതി ഇല്ലാതാക്കുമെന്നും നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ജൈവവൈവിധ്യ മേഖലയില്‍ പദ്ധതി നടപ്പാക്കുന്നത് കോണ്‍ട്രാക്ടര്‍മാരെയും തടി വ്യവസായികളെയും റിയല്‍ എസ്റ്റേറ്റ് ലോബിയെയും സഹായിക്കാനാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍, നിര്‍ദിഷ്ട പാതയില്‍ വനമേഖലയോ തോട്ടം മേഖലയോ കടന്നുവരുന്നില്ലെന്നാണ് പ്രാഥമിക സാങ്കേതിക- ട്രാഫിക് സര്‍വേ വെളിപ്പെടുത്തുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.മൈസൂരു- കുടക് റെയില്‍പാത, തലശ്ശേരി- മൈസൂരു റെയില്‍പാത എന്നിവക്കെതിരെ കൂര്‍ഗ് വൈല്‍ഡ്ലൈഫ് സൊസൈറ്റി മുന്‍ പ്രസിഡന്റ് റിട്ട. കേണല്‍ സി.പി. മുത്തണ്ണ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ച കര്‍ണാടക ഹൈകോടതി, ഇരുപാതകളും കമീഷന് ചെയ്യുന്നതിന് മുമ്ബ് പാരിസ്ഥിതിക അനുമതി നേടണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു.
വനം-വന്യജീവി വകുപ്പിന്റെ അനുമതിയില്ലാതെ പാതയുമായി മുന്നോട്ടുപോകരുതെന്നും പ്രസ്തുത അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ ഹരജിക്കാരെ അറിയിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു. കേരളസര്‍ക്കാര്‍ മുന്‍കൈയെടുത്ത തലശ്ശേരി- മൈസൂരു പാതക്ക് അനുമതി നല്‍കില്ലെന്ന് കര്‍ണാടക വനംവകുപ്പ് കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയിരുന്നു.
ചെലവ് 1854.62 കോടി
1854.62 കോടി ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി അന്തിമ സര്‍വേ നടത്താന്‍ 1.26 കോടി രൂപക്ക് ബംഗളൂരു ആസ്ഥാനമായ കമ്ബനിക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ ടെന്‍ഡര്‍ നല്‍കിയിരുന്നു. 522.8 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുക. ചെറുതും വലുതുമായി 17 പാലങ്ങളും 43 ക്രോസിങ്ങുകളും 15 മേല്പാലങ്ങളും 15 അണ്ടര്‍ പാസുകളും നിര്‍മിക്കേണ്ടി വരും.
പാത കടന്നുപോകുന്ന സ്ഥലങ്ങള്‍
യെല്വാല്, ബിലിക്കരെ, ഉദ്ദുര്‍, ഹുന്‍സൂര്‍, സത്തെഗള, പെരിയപട്ടണ, ദൊഡ്ഡഹൊന്നൂര് എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോവുക. കര്‍ണാടകയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൈസൂരുവിനെയും കുടകിനെയും ബന്ധിപ്പിച്ചുള്ള പുതിയ പാത ടൂറിസം മേഖലക്കും ചരക്കു നീക്കത്തിനും ഉണര്‍വേകുമെന്നാണ് അധികൃതരുടെ വാദം