ബംഗളുരു: ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ട പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾ ഫെബ്രുവരി 16 മുതൽ വീണ്ടും തുറക്കാൻ കർണാടക സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര, പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, ഉന്നത വിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ, സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
*ഹിജാബ് നിരോധനം: കര്‍ണാടകയില്‍ സ്കൂളുകള്‍ ഇന്ന് തുറന്നു. ഉഡുപ്പിയില്‍ നിരോധനാജ്ഞ*
യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ കോളേജുകൾ വീണ്ടും തുറക്കുമെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ നാഗേഷ് പറഞ്ഞു.
എവിടെയൊക്കെ (കോളേജുകളിൽ) യൂണിഫോം ബന്ധപ്പെട്ട നിയമങ്ങൾ ഉണ്ടോ, അത് കർശനമായി പാലിക്കേണ്ടതുണ്ട്. യൂണിഫോം ഇല്ലാത്തിടത്ത് ഡ്രസ് കോഡ് തീരുമാനിക്കും. ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു