ബെംഗളൂരു: കാറുകളുടെയും ബൈക്കുകളുടെയും സൈലൻസറുകൾ പരിഷ്കരിച്ച് ശബ്ദമലനീകരണത്തിന് ഇടയാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനോടു ഹൈക്കോടതി.ഇതിനു തടയിടാൻ സർക്കാർ സ്വീകരിച്ച നടപടികളെകുറിച്ച് അടുത്ത കേസ് പരിഗണിക്കും മുൻപ് റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. തനിസന്ദ്രയിലെ മസ്ജിദുകളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തു ഗിരീഷ് ഭരദ്വാജ് എന്നയാൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണു സൈലൻസർ പ്രശ്നത്തിൽ കോടതി നേരിട്ട് ഇടപെട്ടത്.ശബ്ദമലനീകരണത്തിനു വഴിവയ്ക്കും വിധം നൈറ്റ് ക്ലബുകളിലും മറ്റും ഉച്ചത്തിൽ സംഗീതം മുഴക്കുന്നതും തടയേണ്ടതുണ്ട്. 2017ൽ വഖഫ് ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം അതതു സ്ഥലങ്ങളിലെ പൊലീസിന്റെ അറിവോടെ ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് മസ്ജിദുകൾ വാദിച്ചു.