
ബെംഗളൂരു:പ്രധാന റോഡുകളിലെ കുഴി നികത്തൽ പോലും പൂർത്തിയായില്ലെന്നിരിക്കെ ബിബിഎംപി പരിധിയിലെ ഒട്ടേറെ ഇടറോഡുകളിലെ കുഴികളടക്കാനുള്ള സമയപരിധി ഇന്നവസാനിക്കും. 1344 കിലോമീറ്റർ പ്രധാന റോഡുകളിലെ കുഴികൾ ഈ മാസം 20നും ഇടറോഡുകളിലെത് 30നും പൂർത്തിയാകുമെന്നാണു ബിബിഎംപി ഉറപ്പു നൽകിയിരുന്നത്.
എന്നാൽ ഒരാഴ്ചയിലേറെയായി ഇടവിട്ട് പെയ്യുന്ന മഴ അറ്റകുറ്റപ്പണി മന്ദഗതിയിലാക്കി. ജൂലൈ 27 മുതൽ ഈ മാസം 27 വരെ 1.58 ലക്ഷം ചതുരശ്ര മീറ്റർ റോഡുകളിലെ കുഴി നികത്തിയതായി ബിബിഎംപി കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇതിനു 490 ലോഡ് ടാർ മിശ്രിതമാണ് ഉപയോഗിച്ചത്. ഇതിനു പുറമേ ഇടറോഡുകളുടെയും വാർഡ് റോഡുകളുടെയും അറ്റകുറ്റപ്പണിക്കായി 101 ലോഡ് കോൺ ക്രീറ്റ് മിശ്രിതവും ഉപയോഗിച്ചു 10010 ചതുരശ്ര മീറ്ററിൽ അറ്റകുറ്റപണി നടത്തി.
നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെ കുഴികൾ ഉടനടി നികത്താൻ നിർദേശം നൽകിയതായും ഗൗരവ് ഗുപ്ത പറഞ്ഞു. പൈപ്പ്ലൈനും കേബിളുകളും സ്ഥാപിക്കാൻ ജലബോർഡും, ബെസ്കോമും പൊളിച്ചിട്ട റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടില്ല. മെട്രോ നിർമാണം നടക്കുന്ന മേഖലകളിലെ റോഡുകളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴ തുടരുന്നതിനാൽ, ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രം റോഡ് വെട്ടിപ്പൊളിച്ചാൽ മതിയെന്നു ബെസ്കോമിനും ജലബോർഡിനും ബിബിഎംപി നിർദേശം നൽകിയിട്ടുണ്ട്.
