ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നേക്കും. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇത് സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. നിയമം കൊണ്ടുവരുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും ഇത് സംബന്ധിച്ച് കാര്യങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എൽ.എ ഗൂലിഹട്ടി ശേഖർ നേരത്തെ മതപരിവർത്തന നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെയാണ് കർണാടക ആഭ്യന്തര നിർണായ നീക്കം സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്.
തന്റെ മാതാവ് ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് വെളിപ്പെടുത്തിയ എംഎൽഎ ഗുലിഹട്ടി ശേഖർ ഹിന്ദുമത വിശ്വാസികളായ 20000 ത്തോളം പേരെ മതം മാറ്റിയെന്നും ആരോപിച്ചിരുന്നു. അമ്മയുടെ മൊബൈലിലെ റിംഗ് ടോൺ പോലും ക്രിസ്തീയ ഭക്തി ഗാനമാണെന്നും അമ്മയോട് അവർ കുങ്കുമം ധരിക്കരുതെന്ന് നിർദേശിച്ചുവെന്നും എംഎൽഎ പറഞ്ഞു. ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ നിരവധി ബിജെപി നേതാക്കൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നു.
മുൻ സ്പീക്കർ കെ.ജി ബാപ്പയ്യ, നാഗ്താൻ എംഎൽഎ ദേവാനന്ദ് എന്നിവരും കർണാടകയിൽ മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ക്രിസ്ത്യൻ മിഷനറിമാരാണ് മതപരിവർത്തനത്തിന് പിന്നിലെന്നാണ് മിക്കവരുടെയും ആരോപണം. ഹൊസ്ദുർഗ മണ്ഡലത്തിൽ വ്യാപകമായി മതപരിവർത്തനം നടത്തുന്നതായിട്ടാണ് എം.എൽ.എ ശേഖർ ആരോപിച്ചത്.