ബെംഗളൂരു: ബെംഗളൂരുവിലെ വസതിയില്‍ നിന്ന് 57 കാരിയായ സ്ത്രീയുടെ അസ്ഥികൂടം കണ്ടെടുത്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചു.ബെലഗാവി ജില്ലയിലെ സൗന്ദട്ടി താലൂക്കില്‍ നിന്നുള്ള ദാക്ഷായണി എന്നയാളാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.റിപ്പോർട്ട് അനുസരിച്ച്, ബാഗല്‍ഗുണ്ടെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന ഹവനൂർ ലേഔട്ടിലെ വസതിയില്‍ നിന്ന് ഓഗസ്റ്റ് 7-നാണ് ഈ സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ മരിച്ചതെന്നാണെന്ന് വ്യക്തമല്ല.പൊലീസ് പറയുന്നതനുസരിച്ച്, 2005-ല്‍ മകൻ മരിച്ചതിന് ശേഷം ദാക്ഷായണിക്ക് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതായി സഹോദരൻ മഹേഷ് ബസപ്പ മൊഴി നല്കി.
തുടർന്ന് ബെംഗളൂരുവിലെയും ശിവമോഗയിലെയും ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അവിടെയുള്ള ഡോക്ടർമാർ അവർക്ക് സ്കിസോഫ്രീനിയ ഉള്ളതായി സ്ഥിരീകരിച്ചു. ചികിത്സയ്ക്കായി അവർ നാല് മാസത്തോളം ഒരു പുനരധിവാസ കേന്ദ്രത്തിലും കഴിഞ്ഞിരുന്നു.2017-ല്‍ ഭർത്താവ് മരിച്ചതിനെ തുടർന്ന് ദാക്ഷായണി വർഷങ്ങളായി വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കൂടാതെ, ഏകദേശം രണ്ട് വർഷമായി അവർ കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 7-ന് ദാക്ഷായണിയുടെ വീട്ടില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസ് മഹേഷിനെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹം വീട്ടിലെത്തി മരിച്ചയാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.മരണത്തില്‍ യാതൊരു സംശയവുമില്ലെന്നും ആരെയും സംശയിക്കുന്നില്ലെന്നും സഹോദരൻ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഭാരതീയ നാഗ്രിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.