നഗരത്തിലെ തിരക്കേറിയ യാത്രാവേളകളില്‍ നമ്മുടെ വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടുപോയാല്‍ പിന്നീട് അത് തിരികെ കിട്ടാൻ എളുപ്പമല്ല.എന്നാല്‍, ബാംഗ്ലൂരില്‍ ബി.എം.ടി.സി ബസില്‍ വെച്ച് വാലറ്റ് നഷ്ടപ്പെട്ട ഒരു കോളേജ് വിദ്യാർത്ഥിക്ക് യാതൊരു നഷ്ടവുമില്ലാതെ അത് തിരിച്ചുകിട്ടിയെന്ന വാർത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആളുകളുടെ മനസ്സ് കീഴടക്കുന്നത്.ബാംഗ്ലൂരില്‍ കോളേജ് വിദ്യാർത്ഥിയായ യുവാവിന് ഉല്ലാള സാറ്റലൈറ്റ് ടൗണ്‍ ഡിപ്പോയിലേക്ക് സർവീസ് നടത്തിയ ബി.എം.ടി.സി 234എ ബസില്‍ വെച്ചാണ് തന്റെ വാലറ്റ് നഷ്ടപ്പെട്ടത്. അടുത്ത ദിവസം രാവിലെയാണ് വാലറ്റ് നഷ്ടപ്പെട്ട വിവരം വിദ്യാർത്ഥിയുടെ ശ്രദ്ധയില്‍ പെട്ടത്. വിദ്യാർത്ഥിയായതിനാല്‍ വാലറ്റില്‍ വലിയ പണമൊന്നുമില്ലായിരുന്നെങ്കിലും ബസ് പാസ്, മെട്രോ കാർഡ്, കുറച്ച് പണം എന്നിവയുള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങള്‍ അതിലുണ്ടായിരുന്നു.ആരെങ്കിലും വാലറ്റ് കണ്ടെത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷയില്‍ യുവാവ് ഡിപ്പോയിലെ ടൈംകീപ്പർ ഓഫീസിലെത്തി അന്വേഷിക്കാൻ തീരുമാനിച്ചു.
അവിടെയെത്തി കാര്യങ്ങള്‍ തിരക്കുന്നതിനിടയില്‍, ബസിലെ ഒരു കണ്ടക്ടർ വിദ്യാർത്ഥിയെ തിരിച്ചറിയുകയും പേരെടുത്ത് വിളിക്കുകയും ചെയ്തു. ബസില്‍ നിന്നും വാലറ്റ് ലഭിച്ച വിവരം പറഞ്ഞ അദ്ദേഹം, അത് സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. വിദ്യാർത്ഥിയെ ബന്ധപ്പെടാൻ മാർഗമില്ലാതിരുന്നതിനാല്‍, അടുത്ത ദിവസം പ്രധാന ഡിപ്പോയില്‍ നിന്ന് വിവരങ്ങള്‍ തിരക്കാനോ അല്ലെങ്കില്‍ നേരിട്ട് കോളേജില്‍ എത്തിച്ചു നല്‍കാനോ ആയിരുന്നു ആ നല്ല മനുഷ്യന്റെ പദ്ധതി.ബസ് ജീവനക്കാരുടെ ഈ സത്യസന്ധതയെയും നന്മയെയും പ്രശംസിച്ച് നിരവധിപ്പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. ദിവസേന കടുത്ത ജോടിഭാരവും വെല്ലുവിളികളും നേരിടുന്ന ഇത്തരം ജീവനക്കാരുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള മാതൃകാപരമായ ഇടപെടലുകള്‍ ഉണ്ടാകുന്നത് അഭിനന്ദനാർഹമാണെന്ന് പലരും അഭിപ്രായപ്പെട്ടു. പൊതുഗതാഗത സംവിധാനങ്ങളില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ നിരാശപ്പെടാതെ ഡിപ്പോകളിലെ അധികാരികളെ സമീപിച്ചാല്‍ പലപ്പോഴും നല്ല രീതിയിലുള്ള സഹായം ലഭിക്കുമെന്നതിന് വലിയൊരു ഉദാഹരണമായിരിക്കുകയാണ് ഈ സംഭവം.