ബംഗളൂരു: ഹൊസകോട്ടെ പൊലീസും വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡില്‍ 15 കാരിയെ ബാലവിവാഹത്തില്നിന്ന് രക്ഷപ്പെടുത്തി.ഹൊസകോട്ടെ കനകഭവനില്‍ കഴിഞ്ഞ ദിവസം പുലർച്ച രണ്ടിന് നടത്തിയ ഓപറേഷനിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
വധു പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ക്ക് സംശയം തോന്നിയതിനെതുടർന്ന് ഇവർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.കോലാർ മാലൂർ സ്വദേശിനിയായ പെണ്‍കുട്ടിയെ കെ.ആർ പുരം കോടിഗെഹള്ളി ശക്തി ലേഔട്ട് സ്വദേശിയായ സി. യശ്വന്ത് (24) എന്നയാളുമായി വിവാഹത്തിന് തീരുമാനിച്ചിരിക്കുകയായിരുന്നു.
ഹൊസകോട്ടെ ഇൻസ്പെക്ടർ ബി.എസ്. അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഹാളിലെത്തി വിവാഹം തടയുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ദൊഡ്ഡബല്ലാപൂരിലെ സർക്കാർ മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ പിതാവ് കടുത്ത മദ്യപാനിയാണെന്നും കുടുംബം നോക്കിയിരുന്ന മാതാവ് സാമ്ബത്തിക ബാധ്യത കുറയാനായാണ് പെണ്‍കുട്ടിയെ നേരത്തേ വിവാഹം കഴിച്ചയക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു. വരൻ പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്.