ഡീസല്‍ വില വർധിപ്പിച്ചത് പിൻവലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കർണാടകയില്‍ ട്രക്കുടമകള്‍ തിങ്കളാഴ്ച അർധരാത്രി മുതല്‍ നടത്തിവന്ന അനിശ്ചിതകാല ലോറി സമരം പിൻവലിച്ചു.വ്യാഴാഴ്ച കർണാടക സ്റ്റേറ്റ് ലോറി ഓണേഴ്സ് ആൻഡ് ഏജന്റ്സ് അസോസിയേഷൻ ഫെഡറേഷൻ (എഫ്.ഒ.കെ.എസ്.എല്‍.ഒ.എ.എ) ഭാരവാഹികള്‍ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ലോറി ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
അതേസമയം, പ്രധാന ആവശ്യങ്ങളായ വർധിപ്പിച്ച ഡീസല്‍ വില കുറക്കുക, സംസ്ഥാന പാതകളിലെ ടോള്‍പ്ലാസകള്‍ നീക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ തീരുമാനമായിട്ടില്ല. പകല്‍ സമയങ്ങളില്‍ ബംഗളൂരു നഗരത്തില്‍ ലോറികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് പിൻവലിക്കണമെന്ന ആവശ്യത്തില്‍ സിറ്റി പൊലീസ് കമീഷണറുമായി സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു.രാവിലെ ഏഴിനും എട്ടിനുമിടയില്‍ ലോറികളുടെ ചരക്കിറക്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ട്രക്കുകള്‍ക്ക് ചുമത്തുന്ന പിഴയില്‍ ഓണ്‍ലൈനായി പണമടക്കാൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവർമാരുടെ ലൈസൻസ് പുതുക്കാൻ കൂടുതല്‍ സെന്ററുകള്‍ ഏർപ്പെടുത്തും. ചൊവ്വാഴ്ച മന്ത്രി രാമലിംഗ റെഡ്ഡിയുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ലോറി ഉടമകള്‍ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. കർണാടകയിലെ ട്രക്ക് സർവിസുമായി ബന്ധപ്പെട്ട 129 സംഘടനകളുടെ കൂട്ടായ്മയാണ് എഫ്.ഒ.കെ.എസ്.എല്‍.ഒ.എ.എ. സംഘടനയില്‍ ആറു ലക്ഷത്തിലേറെ അംഗങ്ങളാണുള്ളത്.
സംസ്ഥാന അതിർത്തികളില്‍ ഇപ്പോഴും ആർ.ടി.ഒ ചെക്പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഇവ പൂർണമായും ഒഴിവാക്കണമെന്നുമാണ് ലോറി ഉടമകളുടെ മറ്റൊരു ആവശ്യം. ജി.എസ്.ടി സമ്ബ്രദായം വന്നതോടെ മിക്ക സംസ്ഥാനങ്ങളിലും ഇത്തരം ആർ.ടി.ഒ ചെക്പോസ്റ്റുകള്‍ പ്രവർത്തനം അവസാനിപ്പിച്ചതായും എന്നാല്‍, കർണാടകയില്‍ മാത്രം ആർ.ടി.ഒമാർ പണം പിരിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും എഫ്.ഒ.കെ.എസ്.എല്‍.ഒ.എ.എ പ്രസിഡന്റ് ഷണ്‍മുഖപ്പ ചൂണ്ടിക്കാട്ടി. മൂന്നു മാസത്തിനകം സംസ്ഥാനാതിർത്തിയിലെ ആർ.ടി.ഒ ചെക്പോസ്റ്റുകള്‍ നീക്കുമെന്ന് മന്ത്രി മറുപടി നല്‍കിയതായി അദ്ദേഹം അറിയിച്ചു.