
ബെംഗളൂരു: കർണാടകയിലെ സിർസിയില്‍ അങ്കണവാടിയില്‍ വെച്ച് പാമ്ബുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. സിർസിയിലെ മാരിക്കമ്ബ സിറ്റിയിലെ അങ്കണവാടിയില്‍ ഇന്നലെയാണ് സംഭവം.അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്ബളപ്പെനവർ ആണ് മരിച്ചത്. മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്ബിലേക്ക് പോയപ്പോള്‍ പാമ്ബുകടിയേല്‍ക്കുകയായിരുന്നു.അതേ സമയം കുട്ടിക്ക് പാമ്ബുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്‍റിവെനം നല്‍കാതെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടർ ചെയ്തത്.
ഹുബ്ബള്ളിയിലെത്തും മുമ്ബ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. പ്രാദേശിക ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ ആരോപിച്ചു. അതുപോലെ അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്നും നാട്ടുകാർ വ്യക്തമാക്കി.മയൂരിയുടെ മരണത്തെത്തുടർന്ന് ജനരോഷം ആളുകയാണ്. പാമ്ബുകടിയേറ്റെന്ന് വ്യക്തമായിട്ടും കുട്ടിക്ക് ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും പ്രാദേശിക ആശുപത്രിയില്‍ നിന്ന് ആന്റിവെനം നല്‍കാതെ ഹുബ്ബളളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു എന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പ്രാദേശിക ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത് ഒരിക്കലും ക്ഷമിക്കാനാവാത്ത അനാസ്ഥയായിരുന്നുവെന്നും അവർ പറയുന്നു.
അങ്കണവാടിയിലെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ ജീവനക്കാർക്ക് മാത്രമാണ് അനുവാദമുണ്ടായിരുന്നതെന്നും കുട്ടികള്‍ തൊട്ടടുത്തുള്ള പറമ്ബിലായിരുന്നു പ്രാഥമിക കാര്യങ്ങള്‍ നിർവഹിച്ചിരുന്നതെന്നും അവർ ആരോപിക്കുന്നു.ഉത്തര കന്നഡ ജില്ലയിലെ അങ്കണവാടികള്‍ പലതും തീരെ പരിതാപകരമായ അവസ്ഥയിലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തവയാണ് ഭൂരിപക്ഷം അങ്കണവാടികളും. അവസ്ഥ പരിഹരിക്കുമെന്ന് പലതവണ സർക്കാർ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും കാര്യമായ ഒന്നും ഇതുവരെ സംഭവിച്ചില്ല. ഇനിയൊരു കുട്ടിക്കും മയൂരിയുടെ ഗതി വരാതിരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.