ന്യൂഡല്‍ഹി: നിയമങ്ങള്‍ കർശനമാകുമ്പോഴും രാജ്യത്ത് സ്ത്രീധന പീഡനത്തെത്തുടർന്നുള്ള മരണങ്ങള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (NCRB) പുറത്തുവിട്ടു.എൻസിആർബിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2024-ല്‍ മാത്രം ഇന്ത്യയില്‍ 5,737 സ്ത്രീധന മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതായത്, രാജ്യത്ത് ഓരോ ദിവസവും ശരാശരി 16 സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നു. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, വിവാഹശേഷമുള്ള സംശയാസ്പദമായ മരണങ്ങള് എന്നിവയൊക്കെ ഈ കണക്കില്‍ ഉള്‍പ്പെടുന്നു.ഈയടുത്ത് നടന്ന ഭോപ്പാലിലെ ത്വീഷ ശർമ്മയുടെയും ഗ്രേറ്റർ നോയിഡയിലെ ദീപിക നഗറിന്റെയും മരണങ്ങളാണ് ഇന്ത്യയിലെ സ്ത്രീധന പീഡനങ്ങളിലേക്ക് വീണ്ടും ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളില്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇരുവരും മരിച്ചത്.
ഇവരുടെ കുടുംബങ്ങള്‍ ഭർതൃവീട്ടുകാർക്കെതിരെ പീഡനവും സ്ത്രീധന സംബന്ധമായ ഉപദ്രവങ്ങളും ആരോപിച്ചിട്ടുണ്ട്.കർശനമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ ഈ സാമൂഹിക വിപത്തിനെ തടയാൻ സാധിക്കുന്നില്ലെന്നാണ് എൻസിആർബി പുറത്തുവിട്ട കണക്കുകള്‍ തെളിയിക്കുന്നത്. രാജ്യത്തുടനീളം സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ വർധനവുണ്ടായതായും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.എൻസിആർബിയുടെ ‘ക്രൈം ഇൻ ഇന്ത്യ 2024’ റിപ്പോർട്ട് അനുസരിച്ച്, മെട്രോപൊളിറ്റൻ നഗരങ്ങളില്‍ തുടർച്ചയായ അഞ്ചാം വർഷവും സ്ത്രീധന മരണ കേസുകളില്‍ ഡല്ഹിയാണ്ഒന്നാമത്. 2024-ല്‍ രാജ്യതലസ്ഥാനത്ത് 109 സ്ത്രീധന മരണ കേസുകളിലായി 111 മരണങ്ങള് റിപ്പോർട്ട് ചെയ്തു. 2023-ല്‍ 114 കേസുകളും 2021-ല്‍ കോവിഡ് കാലത്ത് 136 കേസുകളുമായിരുന്നു ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്തിരുന്നത്.ആ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും, മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയിലെ കണക്കുകള്‍ വളരെ കൂടുതലാണ്. മെട്രോ നഗരങ്ങളില്‍ കാണ്‍പുരില്‍ 54 കേസുകളും ബെംഗളൂരുവില്‍ 25 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡല്‍ഹിയിലെ സ്ത്രീധന മരണനിരക്ക് ലക്ഷത്തില്‍ 1.4 ആണ്. ഇതിനു വിപരീതമായി, കൊച്ചി, ചെന്നൈ തുടങ്ങിയ പല ദക്ഷിണേന്ത്യൻ നഗരങ്ങളിലും 2024-ല്‍ സ്ത്രീധന മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
2023-ല്‍ സ്ത്രീധന നിരോധന നിയമപ്രകാരം 15,000-ത്തിലധികം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 14% വർധനവാണ് കാണിക്കുന്നത്.ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീധന കേസുകള്‍ (7,151) റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ ബിഹാറും (3,665) കർണാടകയും (2,322) വരുന്നു. 2023-ല്‍ ആകെ 6,156 പേർ സ്ത്രീധന മരണ കേസുകളില്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള് നടന്നത് ഉത്തർപ്രദേശിലും ബിഹാറിലുമാണ്.ഭാരതീയ ന്യായ സംഹിതയിലെ 80-ാം വകുപ്പ് പ്രകാരം (മുമ്പ് ഐ.പി.സി. സെക്ഷൻ 304B), വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളില്‍ ഒരു സ്ത്രീ അസ്വാഭാവിക സാഹചര്യത്തില്‍ മരിക്കുകയും അവളുടെ മരണത്തിന് തൊട്ടുമുമ്പ് സ്ത്രീധന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ക്രൂരതയോ പീഡനമോ നേരിട്ടതിന് തെളിവുണ്ടാവുകയും ചെയ്താല്‍ അത് സ്ത്രീധന മരണമായി രജിസ്റ്റർ ചെയ്യുന്നു.സ്ത്രീധനത്തിനെതിരായ നിയമങ്ങള്‍ പതിറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും, ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് സമൂഹത്തിന്റെ പല ഭാഗങ്ങളിലും ഈ ആചാരം ഇപ്പോഴും എത്രത്തോളം ആഴത്തില്‍ വേരൂന്നിയതാണ് എന്നാണ്. 2026 ജനുവരിയില്‍ നടന്ന മറ്റൊരു പ്രധാന സംഭവം ശ്രദ്ധേയമാണ്. നിരന്തരമായ സ്ത്രീധന ആവശ്യങ്ങളെച്ചൊല്ലി ഒരു വനിതാ സ്വാറ്റ് (SWAT) കമാൻഡോയെ ഭർത്താവ് കൊലപ്പെടുത്തിയ കേസ്, സുരക്ഷാ സേനയിലുള്ളവർ പോലും ഇത്തരത്തിലുള്ള വ്യവസ്ഥാപിത അക്രമങ്ങളില്‍നിന്ന് മുക്തരല്ല എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലായി.