ന്യൂഡൽഹി: കിഴക്കന്‍ ഡൽഹിയിലെ വിവേക് വിഹാറിൽ നാലു നില കെട്ടിടത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി പേരെ രക്ഷപ്പെടുത്തി. പുലർച്ചെ നാലോടെ റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആളുകൾ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് ഇടൻ തീ പടർന്നു.ഫയർഫോഴ്സ് ഉടനെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപ്പോഴേക്കും തീ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് പടർന്നിരുന്നു.കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ പന്ത്രണ്ടിലധികം പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആറ് മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ കെട്ടിടത്തിലെ എയർ കണ്ടീഷണർ (എസി) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.