ബെംഗളൂരു: രണ്ടാം വിമാനത്താവളം നിര്‍മിക്കാന്‍ ബെംഗളൂരുവില്‍ സ്ഥലം തേടുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ മണ്ഡലമായ കനകപുരയോട് ചേര്‍ന്ന സ്ഥലത്ത് ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം വരുമെന്നാണ് സൂചന.ഇതുവരെ കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളും കനകപുരയോട് ചേര്‍ന്നാണ്. എന്നാല്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിജെപി.ബെംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കുന്നതിനെ പിന്തുണയ്ക്കുന്ന ബിജെപി, അത് തുമകുരുവില്‍ വേണം എന്നാണ് ആവശ്യപ്പെടുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ബിവൈ വിജയേന്ദ്ര മുഖ്യമന്ത്രി ഡികെ ശിവകുമാറിന് ഇക്കാര്യത്തില്‍ തുറന്ന കത്തെഴുതി. കര്‍ണാടകയുടെ മുഴുവന്‍ വികസനത്തിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.
മധ്യ കര്‍ണാടകയിലേക്കുള്ള വാതിലാണ് തുമകുരു. ദേശീയ പാത, റെയില്‍വെ ലൈന്‍, വ്യവസായ മേഖല തുടങ്ങി എല്ലാ ഘടകങ്ങളും തുമകുരുവിന് അനുകൂല കാര്യങ്ങളാണ്. തുമകരുവില് വിമാനത്താവളം നിര്‍മിച്ചാല്‍ ഓള്‍ഡ് മൈസൂരു മേഖലയില്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ എല്ലാ ഭാഗത്തുള്ളവര്‍ക്കും നേട്ടമാകും. കനകപുര സംസ്ഥാനത്തെ വളരെ തെക്കുള്ള പ്രദേശമാണ്. അവിടെ വിമാനത്താവളം വന്നാല്‍ ചെറിയ പ്രദേശത്തിന് മാത്രമേ ഗുണം കിട്ടൂ എന്നും വിജയേന്ദ്ര പറയുന്നു.കനകപുര സംരക്ഷിത വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ്. കൃഷിഭൂമിയെ ബാധിക്കും. ഇവിടെ വിമാനത്താവളം വന്നാല്‍ പരിസ്ഥിതിക്കും കാര്‍ഷിക മേഖലയ്ക്കും ദോഷം ചെയ്യും. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ഇലക്ട്രോണിക് സിറ്റി പണിത കാരണം കര്‍ണാടകയ്ക്ക് പൂര്‍ണമായും നേട്ടം കിട്ടാതെ പോയ കാര്യവും വിജയേന്ദ്ര കത്തില്‍ സൂചിപ്പിക്കുന്നു.വികസന പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കുന്നത് ഗുണം ചെയ്യില്ല.
അതിന് മറിച്ചുള്ള നീക്കമാണ് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും നടന്നത്. അതുകൊണ്ടുതന്നെ രണ്ടിടത്തും സംസ്ഥാനം മൊത്തം വികസിക്കുന്ന സാഹചര്യമുണ്ടായി. തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ, തിരുച്ചിറപ്പള്ളി, സേലം, തിരുനല്‍വേലി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വികസനം എത്തിയതോെട സംസ്ഥാനത്തിന് മൊത്തം നേട്ടമായി.എന്നാല്‍ കര്‍ണാടകയില്‍ ബെംഗളൂരു മാത്രമാണ് വികസിച്ചത്. അതോടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതല്‍ പേര് എത്തുന്ന അവസ്ഥയായി. ഇത് ബെംഗളൂരുവില്‍ ട്രാഫിക് പ്രതിസന്ധിയും ജല വിഭവങ്ങളുടെ ദൗര്‍ലഭ്യവും നേരിടാന്‍ കാരണമായി. മഹാരാഷ്ട്രയില്‍ മുംബൈക്കൊപ്പം തന്നെ പൂനെ, നാഗ്പൂര്‍, ഔറംഗാബാദ്, നാസിക്, കോല്‍പൂര്‍ എന്നിവിടങ്ങളെല്ലാം വികസിച്ച കാര്യവും വിജയേന്ദ്ര കത്തില്‍ ചൂണ്ടിക്കാട്ടുന്നു.