ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ സർവീസ് നടത്താനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ രണ്ട് ട്രെയിൻസെറ്റുകള്‍ സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയ്ക്ക് ലഭിച്ചു.ആവശ്യമായ പരിശോധനകളും പരീക്ഷണ ഓട്ടങ്ങളും പൂർത്തിയാക്കിയ ശേഷം രണ്ട് ട്രെയിനുകളും ഔദ്യോഗികമായി സർവീസിന് സജ്ജമാക്കിയതായി റെയില്‍വേ അധികൃതർ അറിയിച്ചു.ഓരോ ട്രെയിനിലും 16 കോച്ചുകള്‍ വീതമാണുള്ളത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്‌ടറിയുടെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ ബിഇഎംഎല്‍ ആണ് ഈ ട്രെയിനുകള്‍ നിർമ്മിച്ചത്. വിവിധ ഘട്ടങ്ങളിലായി നടത്തിയ വിശദമായ പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷമാണ് ട്രെയിനുകള്‍ സർവീസിനായി തയ്യാറാക്കിയിരിക്കുന്നത്.
ബെംഗളൂരു ഡിവിഷൻ റെയില്‍വേ മാനേജർ ആശുതോഷ് കുമാർ സിംഗ് ട്രെയിനുകള്‍ സർവീസിനായി സജ്ജമായതായി സ്ഥിരീകരിച്ചു. സർവീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും സമയക്രമം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പാതയില്‍ ഉടൻ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.യാത്രയ്ക്ക് ആവശ്യമായ സമയം കൃത്യമായി വിലയിരുത്തുന്നതിനും റെയില്‍വേ ഡിസൈൻ ആൻഡ് സ്‌റ്റാൻഡേർഡ് ഓർഗനൈസേഷന്റെ വേഗപരിശോധന നടത്തുന്നതിനുമാണ് പരീക്ഷണ ഓട്ടം. ബെംഗളൂരുവിലെ കെഎസ്‌ആർ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലേക്ക് സർവീസ് നടത്താനാണ് നിലവിലെ പ്രധാന ആലോചന.എന്നാല്‍ എസ്‌എംവിടി ബെംഗളൂരുവില്‍ നിന്ന് സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതയും റെയില്‍വേ പരിഗണിക്കുന്നുണ്ട്.
രണ്ട് സാധ്യതകളും ഇപ്പോള്‍ പരിശോധിച്ചുവരികയാണെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. ട്രെയിനുകളുടെ പ്രധാന അറ്റകുറ്റപ്പണികള്‍ കെഎസ്‌ആർ ബെംഗളൂരുവിലോ എസ്‌എംവിടി ബെംഗളൂരുവിലോ നടത്താനാണ് സാധ്യത.ബെംഗളൂരുവില്‍ നിന്നും മുംബൈയില്‍ നിന്നും രാത്രിയിലാണ് ട്രെയിൻ പുറപ്പെടുക. ഏകദേശം 16 മണിക്കൂറിനുള്ളില്‍ യാത്ര പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വിമാനയാത്രയെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ യാത്രാനിരക്ക് ഗണ്യമായി കുറവായിരിക്കുമെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു. അതിനാല്‍ സർവീസ് റൂട്ടിലെ യാത്രക്കാർക്കിടയില്‍ വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷ.16 കോച്ചുകളുള്ള ട്രെയിനില്‍ 11 എണ്ണം മൂന്നാം ശ്രേണി ശീതീകരിച്ച കിടക്ക സൗകര്യമുള്ള കോച്ചുകളായിരിക്കും. നാല് എണ്ണം രണ്ടാം ശ്രേണി ശീതീകരിച്ച കിടക്ക സൗകര്യമുള്ള കോച്ചുകളും ഒരെണ്ണം ഒന്നാം ശ്രേണി ശീതീകരിച്ച കോച്ചുമായിരിക്കും.
മൂന്നാം ശ്രേണി ശീതീകരിച്ച കോച്ചിലെ യാത്രാനിരക്ക് ഭക്ഷണം ഉള്‍പ്പെടെ ഏകദേശം 3000 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷ. അന്തിമ നിരക്ക് റെയില്‍വേ പിന്നീട് പ്രഖ്യാപിക്കും.ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ നിലവിലുള്ള ട്രെയിനുകളേക്കാള്‍ വേഗത്തില്‍ യാത്ര ചെയ്യാൻ സഹായിക്കുന്ന രീതിയില്‍ കല്യാണ കർണാടക മേഖലയിലൂടെയായിരിക്കും പുതിയ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുക. കർണാടകയുടെ ഉള്‍പ്രദേശങ്ങളിലൂടെ വേഗതയേറിയ റെയില്‍ ഗതാഗതം വേണമെന്ന ദീർഘകാല ആവശ്യത്തിനും ഇതോടെ പരിഹാരമാകും.നിലവില്‍ ഈ പാതയില്‍ നേരിട്ട് സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകള്‍ ഉദ്യാൻ എക്‌സ്പ്രസും എസ്‌എംവിടി ബെംഗളൂരു-എല്‍ടിടി മുംബൈ എക്‌സ്പ്രസുമാണ്.
എന്നാല്‍ ഇവയ്ക്ക് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലെത്താൻ ഏകദേശം 24 മണിക്കൂർ വരെ ആവശ്യമാണ്. പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ യാത്രാസമയം ഏകദേശം 16 മണിക്കൂറായി കുറയും.റായ്ച്ചൂർ, യാദ്ഗിർ, കലബുറഗി എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന കല്യാണ കർണാടക പാതയ്ക്ക് ഏകദേശം 1137 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഈ പാത പൂർണമായും വൈദ്യുതീകരിച്ചിട്ടുള്ളതും ഇരട്ട റെയില്‍പാതയുള്ളതുമാണ്. ഭൂരിഭാഗം ഭാഗങ്ങളിലും മണിക്കൂറില്‍ 130 കിലോമീറ്റർ വരെ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാൻ കഴിയുന്ന സാഹചര്യമുണ്ട്. ഇതോടെ ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലെ യാത്ര കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും നടത്താൻ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.