ഇന്ത്യയുടെ ഗാർഡൻ സിറ്റിയെന്നും സിലിക്കൺ വാലിയെന്നും അറിയപ്പെട്ടിരുന്ന ബെംഗളൂരു നഗരം ഇന്ന് കടുത്ത ജലദൗർലഭ്യം കാരണം രൂക്ഷമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. അതാവശ്യ ദിനചര്യകൾ നിർവഹിക്കാൻ പോലും വെള്ളം ലഭിക്കാനില്ലാത്തത് ചില്ലറ ബുദ്ധിമുട്ടുകളല്ല നഗരവാസികൾക്ക് സമ്മാനിക്കുന്നത്. ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നതിനുള്ള നിരക്കുകൾ മാനംമുട്ടിക്കഴിഞ്ഞു. ഇതോടെ ഐടി കമ്പനികളിലെ ജീവനക്കാർ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.
അതേസമയം ബെംഗളൂരു നഗരത്തിലെ ജലദൗർലഭ്യം ഒരു വശത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ മറുവശത്ത് അതിന്റെ തന്നെ പ്രത്യാഘാതങ്ങൾ ചില ഉപകാരങ്ങൾ സമ്മാനിക്കാനും വഴി തെളിയുന്നുണ്ട്. നിലവിലെ പ്രതിസന്ധി ഏറ്റവും കൂടുതൽ തിരിച്ചടിയേകാൻ സാധ്യതയുള്ളത് ബെംഗളൂരു നഗരത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലായിരിക്കും. ഇതിനകം തന്നെ നിർമാണം പൂർത്തിയായി വിൽപന കരാറിലേക്കുവരെ എത്തിച്ചേർന്ന നിരവധി അപ്പാർട്ടുമെന്റുകളുടെ കൈമാറ്റവും ബാക്കി പണമിടപാടുകളും ഉപഭോക്താക്കളുടെ പുനരാലോചന കാരണം വൈകുന്നുവെന്ന റിപ്പോർട്ടുകൾ വ്യാപകമാണ്.