ബെംഗളൂരുവിലെ ഒരു റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. തലയില്ലാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവസ്ഥലത്തു നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഒരു ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപത്ത് നിന്ന് മനുഷ്യന്റെ തലയും കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.ചൊവ്വാഴ്ച രാത്രിയാണ് റെയില്‍വേ ട്രാക്കില്‍ തലയില്ലാത്ത നിലയില്‍ ഒരു മൃതദേഹം ബെംഗളൂരു പോലീസ് കണ്ടെത്തുന്നത്. എന്നാല്‍ ഇന്ന് രാവിലെയാണ് ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപത്ത് നിന്ന് മനുഷ്യന്റെ തലയും കണ്ടെത്തിയത്. ഈ രണ്ട് സ്ഥലങ്ങള്‍ക്കുമിടയില്‍ തെരുവ് നായകളുടെ സാന്നിധ്യമുണ്ടായിരുന്നു.റെയില്‍വേ ട്രാക്കില്‍ നിന്ന് തെരുവ് നായകള്‍ തല കടിച്ചു വലിച്ച് ഗ്രൗണ്ടിലെത്തിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കപ്പെട്ട നിലയില്‍ ഈ ഭയാനകമായ കാഴ്ച ആദ്യം കണ്ടത്. മൃതദേഹവും തലയും ആന്ധ്രാപ്രദേശില്‍ നിന്നുള്ള 28 വയസുകാരനായ ഒരു യുവാവിന്റേതാണെന്നാണ് കരുതപ്പെടുന്നത്. ഇയാള്‍ റെയില്‍വേ അപകടത്തില്‍പ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.ഇക്കാര്യങ്ങളില്‍ ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സെയ്ദുലു അദാവത്ത് പറഞ്ഞു. മനുഷ്യന്റെ തല കണ്ടെത്തിയതിനെ തുടർന്ന് റെയില്‍വേ പോലീസ്, വർത്തൂർ പോലീസ്, സീൻ ഓഫ് ക്രൈം ഓഫീസർ ടീം, ഫോറൻസിക് സയൻസ് ലബോറട്ടറി ടീം എന്നിവർ സ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തി.