ബെംഗളൂരു: ജന്മദിന ആഘോഷത്തിനിടെ സുഹൃത്തുക്കള്‍ നടത്തിയ പ്രാങ്കിനെ തുടർന്ന് ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ 28-കാരൻ ജീവനൊടുക്കി.തപൻ നാഥ് എന്ന 28കാരനാണ് ജീവനൊടുക്കിയത്. ത്രിപുര സ്വദേശിയാണ് ഇദ്ദേഹം. ബെംഗളൂരു കോറമംഗലയിലെ ഒരു പബ്ബില്‍ അടുക്കള ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു തപൻ. ഒരു ജന്മദിനാഘോഷത്തിനിടെ സുഹൃത്തുക്കള്‍ തപൻ നാഥിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രാങ്ക് എന്ന പേരിലായിരുന്നു ആക്രമണം.ഏകദേശം രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്. ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിയില്‍ പങ്കെടുക്കവെ മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കള്‍ തമാശ രൂപേണ ഇയാളെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയില്‍ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഇതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് തപൻ ഒരു സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനായി. പരിശോധനയില്‍, സുഹൃത്തുക്കളുടെ ആക്രമണത്തില്‍ ഇയാളുടെ ജനനേന്ദ്രിയത്തിന് ഇനി ഒരിക്കലും മാറ്റിയെടുക്കാൻ കഴിയാത്ത വിധം ഗുരുതരമായ തകരാർ സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇതോടെ തപൻ കടുത്ത വിഷാദത്തിന് അടിപ്പെട്ടിരുന്നതായി റിപ്പോർട്ടുകള്‍ പറയുന്നു.നാല് മാസം കഴിഞ്ഞാല്‍ വിവാഹിതനാകാൻ ഇരിക്കുകയായിരുന്നു തപൻ. നിലവിലെ ശാരീരിക അവസ്ഥയെക്കുറിച്ച് ഡോക്ടർമാർ അറിയിച്ചതിന് പിന്നാലെ ഇയാള്‍ കടുത്ത മാനസിക വിഷമത്തില്‍ വീണു. ഈ വിഷമം താങ്ങാനാവാതെയാണ് ഇയാള്‍ ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ മുറിയില്‍ കൂടെ താമസിക്കുന്നയാളാണ് തപനെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഈജിപുരയിലെ ഒരു വാടക അപ്പാർട്ട്മെന്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തപന്റെ സഹോദരൻ തപസ് നാഥ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവേക് നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ജന്മദിന പാർട്ടിയില്‍ വെച്ച് സുഹൃത്തുക്കള്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.