ബംഗളൂരു: ശനിയാഴ്ച രാവിലെ ബംഗളൂരു കെ.ആർ. സർക്കിളിന് സമീപം രണ്ട് ബി.എം.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.എച്ച്.എം മൊബിലിറ്റി ഓപ്പറേറ്റ് ചെയ്യുന്ന ബസും ടാറ്റ സ്മാർട്ട് മൊബിലിറ്റി ഇലക്ട്രിക് ബസുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അഞ്ച് യാത്രക്കാർക്കും ടാറ്റ സ്മാർട്ട് മൊബിലിറ്റി ബസ് ഡ്രൈവർക്കും പരിക്കേറ്റു.രാവിലെ 8.30-ഓടെ കെ.ആർ. സർക്കിള്‍ ട്രാഫിക് സിഗ്നലിന് സമീപത്തുവെച്ചാണ് അപകടം നടന്നത്. കെംപഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് അത്തിബെലിലേക്ക് പോകുകയായിരുന്ന ഒ.എച്ച്.എം മൊബിലിറ്റി ബസിനെ പിന്നില്‍ നിന്ന് ടാറ്റ സ്മാർട്ട് മൊബിലിറ്റി ബസ് ഇടിക്കുകയായിരുന്നു.
ടാറ്റ ബസ്സിലെ അഞ്ച് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സെന്റ് മാർത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.സംഭവസ്ഥലത്തെത്തിയ ബി.എം.ടി.സി ഉദ്യോഗസ്ഥരും ടാറ്റ സ്മാർട്ട് മൊബിലിറ്റി പ്രതിനിധികളും രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അപകടത്തില്‍പ്പെട്ട ബസുകള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. ഗതാഗത മന്ത്രി ബൈരതി സുരേഷ്, ട്രാൻസ്പോർട്ട് സെക്രട്ടറി ദീപ ചോളൻ, ബി.എം.ടി.സി മാനേജിംഗ് ഡയറക്ടർ രഘുനന്ദൻ മൂർത്തി എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും വിവരങ്ങള്‍ അറിയുകയും ചെയ്തു.