ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്കറോച്ച് ജനത പാർട്ടിയുടെ സമരം തുടരുന്നു.ഇന്നലെ ഉച്ചക്ക് ജന്തർ മന്തറില്‍ ആരംഭിച്ച സമരമാണ് ഇപ്പോഴും തുടരുന്നത്. സമരം ഇന്ന് വൈകുന്നേരം വരെ തുടരും.സമരം തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഡല്‍ഹി പൊലീസ് തള്ളിയിരുന്നു. സമരക്കാർ എത്രയും വേഗം ജന്തർ മന്തർ വിടണമെന്ന പൊലീസ് മുന്നറിയിപ്പ് പ്രതിഷേധക്കാർ അവഗണിച്ചു. ജന്തർ മന്തറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നവരെ സമരം തുടരാനാണ് തീരുമാനമെന്ന് അഭിജിത് ദീപ്‌കെ പറഞ്ഞു.ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് അഭിജിത് ദീപ്‌കെ പ്രതിഷേധ വേദിയിലേക്ക് എത്തിയത്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡല്‍ഹിയില്‍ സംഘടിപ്പിച്ച രണ്ടാംഘട്ട പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി സംഘടനകള്‍ പ്രതിഷേധത്തിന് എത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.