മൈസൂരു:കർണാടകയിലെ മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.ഇന്നലെ രാവിലെ എട്ട് മണി മുതല്‍ ഇന്ന് രാവിലെ എട്ട് മണിവരെയുള്ള സമയത്തിനിടെയാണ് 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.മരിച്ചവരൊക്കെയും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്ന രോഗികളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. ചികിത്സാപ്പിഴവും ഡോക്ടര്‍മാരുടെ കുറവും മൂലമാണ് മരണങ്ങളെന്നാണ് രോഗികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.എന്നാല്‍ മരണങ്ങളില്‍ അസ്വാഭാവികതയില്ലെന്നും ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സാപ്പിഴവോ മറ്റ് വീഴ്ചകളോ ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സദാനന്ദ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മരിച്ചവര്‍ എല്ലാവരും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അതിനാല്‍ മരണങ്ങളെ അസാധാരണമെന്നു വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പ്രധാന ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ് മൈസൂരുവിലെ ആശുപത്രി. ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപനത്തിന് ശാഖകളുണ്ട്.ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും ഒരു ഡോക്ടര്‍ക്ക് പ്രതിദിനം 100ലധികം രോഗികളെ പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നും അധികൃതര്‍ സമ്മതിച്ചു. എന്നിരുന്നാലും, സംഭവദിവസം ഐസിയുവില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.ഒരു ആശുപത്രിയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരേ വിഭാഗത്തിലുള്ള രോഗികള്‍ തുടര്‍ച്ചയായി മരിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ കര്‍ണാടക ആരോഗ്യമന്ത്രിയും പ്രതികരിക്കുമെന്നാണ് സൂചന.