ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതികവിദ്യകള്‍ വളരുമ്പോള്‍ അതിനൊപ്പം സൈബർ തട്ടിപ്പുകാരും പുതിയ വഴികള്‍ തേടുകയാണ്.വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ എന്നിവ വഴി മലയാളികളെ ലക്ഷ്യമിട്ട് നടത്തുന്ന പുതിയ തരം ‘വീഡിയോ കോള്‍ ബ്ലാക്മെയ്‌ലിംഗ്’ തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ ജാഗ്രതാനിർദ്ദേശവുമായി കേരള പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. അപരിചിതരില്‍ നിന്ന് വരുന്ന ഇത്തരം കോളുകളോട് കൃത്യമായ ജാഗ്രത പുലർത്തിയില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടവും മാനഹാനിയും നേരിടേണ്ടി വരുമെന്നാണ് സൈബർ സെല്‍ വ്യക്തമാക്കുന്നത്.നിങ്ങള്‍ക്ക് വരുന്ന അപരിചിതമായ വീഡിയോ കോള്‍ അറ്റൻഡ് ചെയ്‌താല്‍ മറുവശത്ത് പെട്ടെന്ന് ഒരു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. ഈ സമയത്ത് വിൻഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റൻഡ് ചെയ്യുന്ന നിങ്ങളുടെ മുഖം ഉള്‍പ്പെടെ തട്ടിപ്പുകാർ റെക്കോർഡ് ചെയ്തെടുക്കും. അതിനുശേഷമാണ് യഥാർത്ഥ ബ്ലാക്മെയ്‌ലിംഗ് ആരംഭിക്കുന്നത്.
തട്ടിപ്പുകാരുടെ രീതിയും കെണിയുംകുടുംബാംഗങ്ങള്‍ക്ക് അയക്കുമെന്ന് ഭീഷണി: റെക്കോർഡ് ചെയ്തെടുത്ത നിങ്ങളുടെ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പണം ആവശ്യപ്പെടുന്നത്.സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കും: പണം നല്‍കിയില്ലെങ്കില്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തും. മാനഹാനി ഭയന്ന് പലരും ഇവർ ചോദിക്കുന്ന പണം അയച്ചു നല്‍കുമെങ്കിലും, ഒരിക്കല്‍ പണം നല്‍കിയാലും ഇവരുടെ ഭീഷണി അവസാനിക്കില്ല എന്നതാണ് യാഥാർത്ഥ്യം.അക്കൗണ്ട് ഡി-ആക്ടിവേറ്റ് ചെയ്താലും ഫലമില്ല!കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്ന ഏറ്റവും നിർണായകമായ കാര്യം ഇതാണ്, ഈ തട്ടിപ്പുകാർ നമ്മുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയുള്ള വ്യക്തിഗത വിവരങ്ങള്‍ നേരത്തെ തന്നെ പൂർണ്ണമായി കൈവശപ്പെടുത്തിയിട്ടാകും കെണിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ, അബദ്ധം പറ്റിയതിനു ശേഷം തട്ടിപ്പുകാരെ ബ്ലോക്ക് ചെയ്‌തത് കൊണ്ടോ, അല്ലെങ്കില്‍ നമ്മുടെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡി-ആക്‌ടിവേറ്റ് ചെയ്‌തത് കൊണ്ടോ യാതൊരു ഫലവുമില്ല. നമ്മുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവരങ്ങള്‍ ഇതിനകം തന്നെ അവർ ശേഖരിച്ചിട്ടുണ്ടാകും.കെണിയില്‍ പെട്ടാല്‍ എന്ത് ചെയ്യണം?ഇത്തരം ഭീഷണികള്‍ നേരിടേണ്ടി വന്നാല്‍ ഒട്ടും മടിക്കാതെ ഉടൻ തന്നെ സൈബർ പൊലീസിന്റെ സഹായം തേടുക. 1930 എന്ന കേന്ദ്രീകൃത സൈബർ ഹെല്‍പ്പ്‌ലൈൻ നമ്പറിലോ, അല്ലെങ്കില്‍ ഔദ്യോഗിക സൈബർ ക്രൈം പോർട്ടലായ www.cybercrime.gov.in വഴിയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. നിങ്ങളുടെ വിവരങ്ങള്‍ പൂർണ്ണമായും രഹസ്യമായി സൂക്ഷിച്ചുകൊണ്ട് തന്നെ പൊലീസ് ഇതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കും.