Home കർണാടക കണ്ണും പൂട്ടി ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയല്ല, വരുമാനം കുത്തനെ കൂട്ടാന്‍ വേറൊരു കിടിലന്‍ ‘പണി’, രണ്ടും കല്‍പ്പിച്ച്‌ BMRCL

കണ്ണും പൂട്ടി ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയല്ല, വരുമാനം കുത്തനെ കൂട്ടാന്‍ വേറൊരു കിടിലന്‍ ‘പണി’, രണ്ടും കല്‍പ്പിച്ച്‌ BMRCL

ബെംഗളൂരു: അതിഭീമമായ പ്രവര്‍ത്തന ചെലവ് ആവശ്യമുള്ള പൊതുഗതാഗത സംവിധാനമാണ് മെട്രോ. ടിക്കറ്റ് നിരക്കിലൂടെ മാത്രം പ്രവര്‍ത്തന ചെലവ് കണ്ടെത്തുകയെന്നത് ലോകത്തെ ഒരു മെട്രോ സംവിധാനത്തെ സംബന്ധിച്ചും എളുപ്പമുള്ള കാര്യമല്ല.അതിന് ഏറെ വര്‍ഷങ്ങള്‍ അനിവാര്യമായി വരും.ഈ സാഹചര്യത്തിലാണ് ടിക്കറ്റ് ഇതര വരുമാന മാര്‍ഗങ്ങളുടെ പ്രസക്തിയേറുന്നത്. ഇത്തരം വ്യത്യസ്ത വഴികള്‍ സ്വീകരിക്കുമ്പോഴേ വരുമാന വര്‍ധന സാധ്യമാവുകയുള്ളൂ. അപ്പോഴേ താങ്ങാവുന്ന ടിക്കറ്റ് നിരക്കില്‍ മെട്രോ സംവിധാനങ്ങളില്‍ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കാന്‍ ഏതൊരു സര്‍ക്കാരിനും സാധിക്കുകയുമുള്ളൂ.രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള മെട്രോ സംവിധാനം ബെംഗളൂരുവിലേതാണ് (Bengaluru Namma Metro). പ്രവര്‍ത്തന ചെലവും ലോണുകളുടെ പലിശയടവും പുതിയ പാതകളുടെ നിര്‍മ്മാണവുമെല്ലാമാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്കിന് കാരണമായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (BMRCL) ചൂണ്ടിക്കാട്ടുന്നത്.നഷ്ടം നികത്താന്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ 5 ശതമാനം വീതം ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്നാണ് നിരക്ക് നിര്‍ണയ സമിതിയുടെ ശുപാര്‍ശ. എന്നാല്‍ യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഈ വര്‍ഷം BMRCL അത് നടപ്പാക്കുന്നത് നീട്ടിവച്ചിരിക്കുകയുമാണ്.പ്രതിസന്ധി മറികടക്കാന്‍ ടിക്കറ്റ് ഇതര വരുമാനമാര്‍ഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ BMRCL നടത്തിവരുന്നുമുണ്ട്.

സ്റ്റേഷന്‍ ബ്രാന്‍ഡിങ്ങ് ഉള്‍പ്പടെ (സ്റ്റേഷനുകളുടെ പേരുകള്‍ക്കൊപ്പം ബ്രാന്‍ഡ് നെയിമുകള്‍ ചേര്‍ക്കല്‍) ഇതില്‍ സുപ്രധാനവുമാണ്.നിര്‍ണായക നീക്കത്തിന് BMRCLഡിജിറ്റല്‍, വാണിജ്യ പരസ്യങ്ങള്‍ക്കായി നഗരത്തിലുടനീളമുള്ള നൂറുകണക്കിന് മെട്രോ തൂണുകള്‍ അതീവ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് BMRCL. മെട്രോ അടിസ്ഥാന സൗകര്യങ്ങളെ ഒരു പ്രധാന വാണിജ്യ വരുമാന സ്രോതസ്സാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.ബെംഗളൂരുവിലുടനീളം മെട്രോ ശൃംഖല വികസിക്കുന്നത് തുടരുന്നതിനാല്‍, കോര്‍പറേഷന്റെ വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്താനും ഈ സംരംഭം സഹായിക്കുമെന്ന് BMRCL ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നു.പദ്ധതിയുടെ ഭാഗമായി, നഗരത്തിലെ വിവിധ മെട്രോ ഇടനാഴികളിലായി വ്യാപിച്ചുകിടക്കുന്ന 5,000-ത്തിലേറെ മെട്രോ തൂണുകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനായി ഏജന്‍സികളെ ക്ഷണിച്ചുകൊണ്ട് BMRCL ഒരു മെഗാ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.പരമ്പരാഗത ബ്രാന്‍ഡിങ് രീതികള്‍ക്കൊപ്പം വലിയ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കര്‍ശനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി കൃത്യവും യുക്തവും സംഘടിതവുമായ രീതിയിലാണ് പരസ്യങ്ങള്‍ സ്ഥാപിക്കുകയെന്ന് BMRCL വ്യക്തമാക്കിയിട്ടുണ്ട്.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ലോകോത്തര സംഘടിത പരസ്യ മാതൃക സ്വീകരിക്കാനാണ് പദ്ധതിയിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മെട്രോ തൂണുകളുടെ മധ്യഭാഗത്താണ് പരസ്യങ്ങള്‍ സ്ഥാപിക്കുക. തൂണുകള്‍ക്കുമേല്‍ നിലവില്‍ പതിപ്പിച്ചിട്ടുള്ള കലാസൃഷ്ടികള്‍ മറയുന്ന തരത്തിലായിരിക്കില്ല ഇതെന്നും BMRCL ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്.ബെംഗളൂരു നഗരത്തിലെ നിരവധി മെട്രോ തൂണുകളില്‍ പ്രാദേശിക കലാകാരന്മാര്‍ സൃഷ്ടിച്ച ചിത്രങ്ങളുണ്ട്. അവ നഗരത്തിന്റെ നിര്‍ണായക മുദ്രകളിലൊന്നായി നിലകൊള്ളുന്നതുമാണ്. അത് നഗരസൗന്ദര്യത്തില്‍ സുപ്രധാനവുമാണ്.ഈ കലാസൃഷ്ടികള്‍ ചുറ്റുമുള്ള വാണിജ്യ പ്രദര്‍ശനങ്ങള്‍ (ബ്രാന്‍ഡിങ്ങുകള്‍) സംയോജിപ്പിച്ച്‌ സംരക്ഷിക്കുമെന്നും BMRCL അറിയിക്കുന്നു.ബെംഗളൂരു നമ്മ മെട്രോ (BMRCL)83 സ്റ്റേഷനുകളുള്ള ബെംഗളൂരു നമ്മ മെട്രോയുടെ ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലായി 62 ട്രെയിനുകളാണ് ഓടുന്നത്. പ്രതിദിനം ശരാശരി 10 ലക്ഷം യാത്രക്കാര്‍ നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നുമുണ്ട്.വിവിധ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങളും പുതിയ പാതകള്‍ക്കായുള്ള പ്രവൃത്തികളും ഊര്‍ജിതമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നു. 2011 ലാണ് നമ്മ മെട്രോ പ്രയാണമാരംഭിച്ചത്.ബയപ്പനഹള്ളി, എംജി റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ 7 കിലോമീറ്റര്‍ പാതയുമായായിരുന്നു തുടക്കം. തുടര്‍ന്ന് 15 വര്‍ഷത്തിനിടെ 89 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ച്‌ നിലവിലെ 96 കിലോ മീറ്ററില്‍ എത്തുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group