ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഏറെ തിരക്കുള്ള ഭാഗങ്ങളിലൊന്നായ ഔട്ടർ റിങ് റോഡ് (ORR) ഇടനാഴി അറ്റക്കുറ്റപ്പണിക്കായി അടയ്ക്കും.378 കോടി രൂപയുടെ പുനർവികസന പദ്ധതി പ്രകാരമാണ് തിരക്കേറിയ റോഡില്‍ നിർമാണം നടക്കുക. പ്രവൃത്തികള്‍ ഒരു വർഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് അധികൃതർ സൂചന നല്‍കിക്കഴിഞ്ഞു. 23 ടെക് പാർക്കുകളും 450ലധികം ഐടി കമ്പനികളും ഉള്‍പ്പെടുന്ന നഗരത്തിലെ ഏറ്റവും തിരക്കേറിയ ഇടനാഴിയാണിത്.ഇടനാഴി നവീകരണത്തിന്റെ ഭാഗമായി സില്‍ക്ക് ബോർഡ് ജങ്ഷൻ മുതല്‍ കെആർ പുര വരെയുള്ള നിലവിലുള്ള ഭാഗം 17.1 കിലോമീറ്ററില്‍ കുഴിച്ച് 190 എംഎം കട്ടിയുള്ള കോണ്‍ക്രീറ്റ് റോഡുകള്‍ സ്ഥാപിക്കും. നിർമാണ പ്രവർത്തികള്‍ക്കായുള്ള ടെൻഡർ പ്രക്രിയ അവസാന ഘട്ടത്തിലാണെന്ന് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ട് കരാറുകാർ പദ്ധതിക്കായി നിലവില്‍ മത്സരരംഗത്തുണ്ട്. പദ്ധതിയുടെ നിർമാണ പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ഔട്ടർ റിങ് റോഡിലെ തിരക്ക് കണക്കിലെടുത്ത് പദ്ധതി ഒൻപത് മാസത്തിനുള്ളില്‍ പൂർത്തിയാക്കാനുള്ള നിർമാണം പൂർത്തിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെങ്കിലും ഒരു വർഷമെങ്കിലും വേണ്ടിവരുമെന്ന് ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഉദ്യോഗസ്ഥർ പറഞ്ഞു. മണ്‍സൂണ്‍ വരാൻ പോകുന്നുണ്ടെങ്കിലും മഴക്കാലം അവസാനിക്കുന്നതുവരെ പണി വൈകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതി കൃത്യസമയത്ത് പൂർത്തിയാക്കാനും നമ്മ മെട്രോ സർവീസുകള്‍ ഇടനാഴിയില്‍ പ്രവർത്തനക്ഷമമാകുമ്പോള്‍ ദീർഘകാല തടസ്സങ്ങള്‍ ഒഴിവാക്കാനാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അനുസരിച്ച്, പ്രധാന കാരിയേജ്‌വേയുടെയും ജങ്ഷൻ മെച്ചപ്പെടുത്തലുകളുടെയും കോണ്‍ക്രീറ്റിങ്ങിന് മാത്രം ഏകദേശം 108 കോടി രൂപ ചെലവാകും. 17.1 കിലോമീറ്ററിലാണ് നിർമാണം നടക്കുക. ഈ ഭാഗത്തെരണ്ട് ഭാഗങ്ങളായി നടപ്പിലാക്കും.സില്‍ക്ക് ബോർഡ് മുതല്‍ ഇബ്ലൂർ വരെയുള്ള 5.4 കിലോമീറ്റർ നീളവും ഇബ്ലൂർ മുതല്‍ കെആർ പുര വരെയുള്ള 11.6 കിലോമീറ്റർ നീളവും – കൂടാതെ സില്‍ക്ക് ബോർഡ്, എച്ച്‌എസ്‌ആർ, അഗര, ഇബ്ലൂർ, മാറാത്തഹള്ളി, ലോറി ജങ്ഷനുകള്‍ ഉള്‍പ്പെടെ ആറ് പ്രധാന ജങ്ഷനുകളായി നവീകരിക്കുകയും ചെയ്യും. ദിവസേന എട്ട് ലക്ഷത്തിലധികം ആളുകള്‍ ഔട്ടർ റിങ് റോഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
ഈ സാഹചര്യത്തില്‍ പാതയോട് അനുബന്ധിച്ച് സമയക്രമീകരണമോ മറ്റ് ഗതാഗത സംവിധാനങ്ങളോ ഏർപ്പെടുത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.സർവീസ് റോഡ് പുനർനിർമാണത്തിന് 48.4 കോടി രൂപയാണ് ചെലവഴിക്കുക, ഫുട്പാത്ത് നവീകരണത്തിന് 17.4 കോടി രൂപയും, തെരുവ് വിളക്കുകള്‍ക്ക് 16.7 കോടി രൂപയും ഇടനാഴിയി ഡ്രെയിനേജ് സംവിധാനങ്ങള്‍ക്ക് 9.8 കോടി രൂപയും ആവശ്യമാണെന്ന് ഡിപിആർ വ്യക്തമാക്കുന്നു. സർവീസ് റോഡുകള്‍ പുനർനിർമിക്കുക, സാധ്യമാകുന്നിടത്തെല്ലാം സൈക്കിള്‍ ട്രാക്ക്, ഇലക്‌ട്രിക്കല്‍, ഒപ്റ്റിക്കല്‍ ഫൈബർ കേബിളുകള്‍ക്കായി യൂട്ടിലിറ്റി ഡക്ടുകളുള്ള പുതിയ ബ്രഷ്ഡ് കോണ്‍ക്രീറ്റ് ഫുട്പാത്തുകള്‍ എന്നിവയും പദ്ധതിയില്‍ നിർദേശിക്കുന്നു. പുതിയ ബസ് ഷെല്‍ട്ടറുകള്‍, റോഡ് സൈനേജുകള്‍, ലെയ്ൻ മാർക്കിങ്, ഉയർത്തിയ നടപ്പാത, ഡ്രെയിൻ ഇൻലെറ്റുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ നവീകരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.