ബെംഗളൂരു: മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വടക്കൻ ബംഗളൂരുവില്‍ മെയ് 18 മുതല്‍ മൂന്ന് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കും.മജസ്‌റ്റിക്കിനെ വിജയപുര, ഘാട്ടി സുബ്രഹ്മണ്യ എന്നിവിടങ്ങളുമായും, ദേവനഹള്ളിയെ നന്ദി ക്രോസുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളുമാണ് ഇവ. ദിവസവേതനക്കാർ, വിദ്യാർത്ഥികള്‍, തീർത്ഥാടകർ എന്നിവരെ ലക്ഷ്യമിട്ടുള്ള ഈ സർവീസുകള്‍ യാത്ര സുഖകരമാക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.ബെംഗളൂരുവിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ കെംപെഗൗഡ ബസ് സ്‌റ്റേഷൻ അഥവാ മജസ്‌റ്റിക് ടെർമിനലില്‍ നിന്ന് വിജയപുരയിലേക്കാണ് ആദ്യ റൂട്ട്.
ഹെബ്ബാള്‍, യെലഹങ്ക, ദേവനഹള്ളി വഴിയാണ് ഈ ലിമിറ്റഡ് സ്‌റ്റോപ്പ് എക്‌സ്പ്രസ് സർവീസ് കടന്നുപോകുന്നത്. ഈ റൂട്ടില്‍ എട്ട് ബസുകള്‍ ദിവസേന 47 ട്രിപ്പുകള്‍ നടത്തും.മറ്റ് സർവീസുകള്‍ രാവിലെ 06:20-ന് മജസ്‌റ്റിക്കില്‍ നിന്ന് ആരംഭിച്ച് രാത്രി 09:30 വരെ ലഭ്യമാണ്. വിജയപുരയില്‍ നിന്ന് ആദ്യ ബസ് രാവിലെ 06:10-നും അവസാന ബസ് രാത്രി 09:00-നും പുറപ്പെടും. വിവിധ സമയങ്ങളില്‍ സർവീസുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. നിലവിലെ സാഹചര്യത്തില്‍ ആളുകളെ പൊതുഗതാഗത സംവിധാനത്തോട് കൂടുതല്‍ അടുപ്പിക്കാൻ ഇത് സഹായിക്കും.മജസ്‌റ്റിക്കില്‍ നിന്ന് ഘാട്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് രണ്ടാമത്തെ റൂട്ട് (കോഡ്: 285-എംവി). ഹെബ്ബാള്‍, യെലഹങ്ക എൻ.ഇ.എസ്, ദൊഡ്ഡബല്ലാപ്പൂർ വഴിയാണിത്. ഈ റൂട്ടില്‍ അഞ്ച് ബസുകള്‍ പ്രതിദിനം 18 ട്രിപ്പുകള്‍ നടത്തും. കെംപെഗൗഡ ബസ് സ്‌റ്റേഷനില്‍ നിന്ന് 285-എംവി ബസുകള്‍ അതിരാവിലെ 05:00, 05:35, 06:35, 08:00, 08:50 എന്നീ സമയങ്ങളില്‍ പുറപ്പെടുന്നു.ഉച്ചയ്ക്കും വൈകുന്നേരവും കൂടുതല്‍ സർവീസുകളുണ്ട്. ഘാട്ടി സുബ്രഹ്മണ്യയില്‍ നിന്ന് രാവിലെ 05:45-ന് മടക്കയാത്ര ആരംഭിച്ച് രാത്രി 07:45 വരെ തുടരും. മൂന്നാമത്തെ പുതിയ റൂട്ട് ‘298-എൻഡബ്ല്യൂ’ ദേവനഹള്ളി ടൗണിനെ നന്ദി ക്രോസുമായി ബന്ധിപ്പിക്കുന്നു. അവതി, വെങ്കിടഗിരി കോട്ട ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ഈ റൂട്ടില്‍ മൂന്ന് ബസുകള്‍ പ്രതിദിനം 60 ലൂപ്പുകള്‍ പൂർത്തിയാക്കും.
ഗ്രാമീണ, നഗരപ്രാന്ത യാത്രക്കാർക്ക് ഈ സർവീസ് ഏറെ സഹായകമാകും.ഈ റൂട്ടില്‍ ദേവനഹള്ളിയില്‍ നിന്ന് രാവിലെ 06:40-ന് ആദ്യ ബസ് പുറപ്പെടും; രാത്രി 07:55-ന് അവസാന ബസ്. നന്ദി ക്രോസില്‍ നിന്ന് ആദ്യ സർവീസ് 07:20-നും അവസാന ബസ് രാത്രി 08:35-നും പുറപ്പെടും. പ്രവർത്തന സമയത്ത് ഏകദേശം മുപ്പത് മിനിറ്റ് ഇടവേളകളില്‍ സർവീസുകള്‍ ലഭിക്കും. അതുകൊണ്ട് തന്നെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കി കാണുന്നത്.ഓഫീസ് ജീവനക്കാർക്കും വിദ്യാർത്ഥികള്‍ക്കും പുതിയ സർവീസുകള്‍ പ്രയോജനകരമാകും. ഘാട്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തീർത്ഥാടകർക്കും എളുപ്പത്തില്‍ എത്താനാകും. നിലവിലുള്ള ദേശീയപാതകള്‍ വഴി വേഗത്തില്‍ യാത്ര സാധ്യമാകുമെന്നതാണ് പ്രധാന കാര്യം. ഈ ട്രിപ്പുകള്‍ക്ക് സാധാരണ ബിഎംടിസി യാത്രാനിരക്കുകള്‍ ബാധകമാണ്. പുതിയ സർവീസുകള്‍ പരമാവധി ഉപയോഗപ്പെടുത്താൻ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു.