ബെംഗളൂരു: പതിനേഴുകാരിയെ കാണാതായ കേസില്‍ പോലീസ് പിടിയിലായ പ്രതി ചോദ്യം ചെയ്യലിനിടെ താക്കോല്‍ വിഴുങ്ങി. ബെംഗളൂരു മദനാനായകൻഹള്ളി പോലീസ് സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ബെല്ലാരി സ്വദേശിയായ കാർത്തിക് (രാമു) ആണ് പോലീസിനെ കുഴപ്പിച്ചത്. പ്രതിയെ ഡിസ്ചാർജ് ചെയ്ത ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഏപ്രില്‍ 24-നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയത്.മൊബൈല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോലീസ് കാർത്തിക്കിനെ പൊക്കി. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ, പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പരിഭ്രാന്തനായ പ്രതി കയ്യിലുണ്ടായിരുന്ന ലോക്കറിന്റെ താക്കോല്‍ പെട്ടെന്ന് വിഴുങ്ങുകയായിരുന്നു. അപകടം മണത്ത പോലീസ് ഉടൻതന്നെ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കാനിംഗില്‍ താക്കോല്‍ ആമാശയത്തിലുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയ ഒഴിവാക്കി താക്കോല്‍ സ്വാഭാവികമായി പുറത്തുകളയാനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. ഇതിനായി മൂന്ന് ദിവസത്തോളം ആശുപത്രിയില്‍ പോലീസിന്റെ കനത്ത കാവലില്‍ കഴിഞ്ഞ കാർത്തിക്കിന് ഭക്ഷണമായി നല്‍കിയത് ഏകദേശം 10 കിലോഗ്രാമോളം വാഴപ്പഴമാണ്. ഒടുവില്‍ ഡോക്ടർമാരും പോലീസും പ്രതീക്ഷിച്ചതുപോലെ താക്കോല്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടതോടെയാണ് അധികൃതർക്ക് ആശ്വാസമായത്.