ഓണ്‍ലൈൻ ലോകത്ത് ഇന്ന് ഒരു ക്ലിക്ക് പോലും അപകടകരമായ കാലമാണ്. വിശ്വാസയോഗ്യമായി തോന്നുന്ന ചില പരസ്യങ്ങള്‍ വരെ ചിലപ്പോള്‍ വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നമ്മെ നയിച്ചേക്കാം.അത്തരമൊരു സംഭവമാണ് ബെംഗളൂരുവില്‍ നിന്നുള്ള 33 വയസ്സുകാരിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ ബാധിച്ചത്. യൂറോപ്പ് യാത്രയുടെ സ്വപ്നം കണ്ടിരുന്ന യുവതിക്ക് ഒടുവില്‍ നഷ്ടമായത് ലക്ഷങ്ങള്‍.യാത്രാ വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഫേസ്ബുക്കില്‍ കണ്ട ഒരു ട്രാവല്‍ പേജ് ആണ് സംഭവങ്ങളുടെ തുടക്കം. ‘ജെഠാ ഇച്ഛാ സേഠാ ജയ് ട്രാവല്‍സ് ആൻഡ് ഇവന്റ്സ്’ (Jetha Iccha Setha Jai Travels and Events) എന്ന ഫേസ്ബുക്ക് പേജില്‍ ലഭ്യമായ ആകർഷകമായ യൂറോപ്പ് ടൂർ പാക്കേജുകളാണ് യുവതിയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.
നല്‍കിയിരുന്ന നമ്പറുകളില്‍ ബന്ധപ്പെടുന്നതോടെ തട്ടിപ്പുകാർ കൂടുതല്‍ വിശ്വാസം നേടുന്ന രീതിയില്‍ യാത്രാ വിശദാംശങ്ങള്‍ വിശദീകരിച്ചു.വിസ, വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ പാക്കേജാണെന്ന് പറഞ്ഞ് പ്രതികള്‍ യുവതിയെ പണം നല്‍കാൻ പ്രേരിപ്പിച്ചു. സംശയമൊന്നും ഇല്ലാതിരുന്ന യുവതി പലപ്പോഴായി ആകെ 12.77 ലക്ഷം രൂപ വരെ കൈമാറുകയായിരുന്നു.എന്നാല്‍ യാത്ര സ്ഥിരീകരിക്കാൻ വീണ്ടും ബന്ധപ്പെടുമ്പോള്‍, യാത്ര റദ്ദാക്കിയിരിക്കുന്നു എന്നായിരുന്നു മറുപടി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 1.18 ലക്ഷം രൂപ മാത്രമാണ് തിരിച്ചുനല്‍കിയത്. ബാക്കി തുക നല്‍കാൻ തട്ടിപ്പുകാർ തയ്യാറാകാതെ വന്നതോടെ യുവതിക്ക് താൻ കുടുങ്ങിയെന്ന് ബോധ്യമായി.തുടർന്ന് അവർ നോർത്ത് ഈസ്റ്റ് സൈബർ ക്രൈം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.