ബെംഗളൂരു: മലയാളി നേഴ്സിംഗ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ബെംഗളൂരു ബിടിഎല് നേഴ്സിംഗ് കോളേജില്‍ പ്രതിഷേധം.ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർത്ഥികള്‍ പ്രതിഷേധം ഉയർത്തിയത്.കൂടാതെ ആദിത്യത്തിന്റെ സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ടായി.അതേസമയം, ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പ്രാർത്ഥിക്കാനാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.ആരോപണ വിധേയനായ അധ്യാപകന് മരണത്തില്‍ പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മാനേജ്മെന്റുമായി ചർച്ച ചെയ്യാമെന്ന് കോളേജ് അധികൃതർ പറയുന്നു.എന്നാല്‍ ചർച്ച തങ്ങള്‍ക്ക് മുന്നില്‍വച്ച് വേണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. നേരത്തെ, ആദിത്യന്റെ മരണത്തില്‍ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാണ് പരാതി.വിദ്യാർത്ഥി ജീവനൊടുക്കിയത് ഒറ്റപ്പെടല്‍ നേരിട്ടതുകൊണ്ടാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.