ബെംഗളൂരു: ഇലക്‌ട്രിക് വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് സിംപിള്‍ എനർജി തങ്ങളുടെ പുതിയ പ്രീമിയം സ്കൂട്ടറായ സിംപിള്‍ അള്‍ട്രാ പുറത്തിറക്കി.ഒറ്റത്തവണ ചാർജ് ചെയ്താല്‍ 400 കി മീ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന ഈ സ്കൂട്ടർ വിപണിയിലെ മറ്റ് മുൻനിര മോഡലുകളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ടാറ്റാ ടിയാഗോ ഇ വി പോലുള്ള ഇലക്‌ട്രിക് കാറുകള്‍ക്ക് സമാനമായ റേഞ്ച് ഈ സ്കൂട്ടർ നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.2.35 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) സിംപിള്‍ അള്‍ട്രായുടെ വില. ഇത് കെ ടി എം 250 ഡ്യൂക്ക് പോലുള്ള സ്പോർട്സ് ബൈക്കുകളുടെ വിലയ്ക്ക് തുല്യമാണ്. ഈ വർഷം ആദ്യം അവതരിപ്പിച്ച ജെൻ 2 ലൈനപ്പിനൊപ്പമാണ് ഈ മോഡലും കമ്പനി പുറത്തിറക്കിയത്. നിലവില്‍ സ്കൂട്ടറിനായുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.പെർഫോമൻസിന്റെ കാര്യത്തിലും സിംപിള്‍ അള്‍ട്രാ വിട്ടുവീഴ്ച ചെയ്യുന്നില്ല.
6.5 കെ ഡബ്ല്യു എച്ച് ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. വെറും 2.77 സെക്കൻഡിനുള്ളില്‍ 0 മുതല്‍ 40 കി മീ വേഗത കൈവരിക്കാൻ ഈ സ്കൂട്ടറിന് സാധിക്കും. മണിക്കൂറില്‍ 115 കി മീ ആണ് പരമാവധി വേഗത. സുരക്ഷിതമായ യാത്രയ്ക്കായി ഫോർ ലെവല്‍ ട്രാക്ഷൻ കണ്‍ട്രോള്‍ സംവിധാനവും ഇതിലുണ്ട്.റൈഡിംഗ് ഡാറ്റകള്‍ നിയന്ത്രിക്കുന്നതിനായി ഏഴ് ഇഞ്ച് ടച്ച്‌സ്ക്രീൻ ഡിസ്‌പ്ലേയാണ് സ്കൂട്ടറിലുള്ളത്. നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളും ഇത് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ഇടത്തരം ഇലക്‌ട്രിക് കാറിന് ലഭിക്കുന്ന റേഞ്ച് ഒരു സ്കൂട്ടറില്‍ ലഭ്യമാകുന്നതിലൂടെ ഇ വി വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാൻ സിംപിള്‍ എനർജിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.