ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ അറസ്റ്റില്‍.ബെംഗളൂരു സ്വദേശിയായ കൃപലാനി (51) ആണ് പിടിയിലായത്. ഇയാളുടെ ഫോണില്‍നിന്ന് കസ്റ്റംസ്, ജി.എസ്.ടി. വകുപ്പുകളിലെ ഉദ്യോഗസ്ഥരുടേതടക്കം അൻപതോളം സ്ത്രീകളുടെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു.വനിതാ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കുന്ന ഇയാള്‍, അവരെ പാർട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും ക്ഷണിക്കും. തുടർന്ന് വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും രഹസ്യമായി ദൃശ്യങ്ങള്‍ പകർത്തുകയുമാണ് ചെയ്തിരുന്നത്. പകർത്തിയ ദൃശ്യങ്ങള്‍ കാണിച്ച് പിന്നീട് സ്ത്രീകളെ ഭീഷണിപ്പെടുത്തും.
ഈ ഭീഷണി ഉപയോഗിച്ച് പീഡനം തുടരുകയും വൻതുക കൈക്കലാക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ബിസിനസുകാരനായ ഇയാള്‍ തന്റെ നികുതി വെട്ടിപ്പുകള്‍ക്കും മറ്റ് ക്രമക്കേടുകള്‍ക്കുമായി ഈ ഉദ്യോഗസ്ഥ ബന്ധങ്ങള്‍ ദുരുപയോഗം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി.ഒരു കസ്റ്റംസ് ഉദ്യോഗസ്ഥ നല്കിയ പരാതിയാണ് കൃപലാനിയെ കുടുക്കിയത്. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം, ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് 18 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പ്പെട്ട വിവരം പുറത്തുവന്നത്. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.