ബെംഗളൂരു: 13 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. ബെംഗളൂരുവില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്.സുവർണ (40), മകള്‍ (13) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ നടന്നതായുള്ള വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.പ്രാഥമിക പരിശോധനയില്‍ സുവർണ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാണെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. സംഭവത്തില്‍ പോലീസ് രണ്ട് വ്യത്യസ്ത കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാര്യ മകളെ കൊലപ്പെടുത്തിയെന്ന് കാട്ടി സുവർണയുടെ ഭർത്താവ് ചന്ദ്രശേഖർ (45) നല്‍കിയ പരാതിയിലാണ് ഒരു കേസ്. എന്നാല്‍, സുവർണയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ മഞ്ജുനാഥ് നല്‍കിയ പരാതിയില്‍ രണ്ടാമത്തെ കേസും പോലീസ് എടുത്തിട്ടുണ്ട്.മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുടുംബാംഗങ്ങളുടെ മൊഴികളും ഫോറൻസിക് പരിശോധനാ ഫലങ്ങളും പുറത്തുവരുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്. അന്വേഷണത്തില്‍ ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പോലീസ് അറിയിച്ചു.