ബെംഗളൂരു: അടഞ്ഞുകിടക്കുന്ന ജയില്‍വാതിലുകള്‍ തന്റെ സ്വപ്നങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 27-കാരനായ എസ്.അശോക് കുമാർ. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടയിലും കർണാടക പ്രീ-യൂണിവേഴ്സിറ്റി (PUC) പരീക്ഷയില്‍ 80.1% മാർക്ക് നേടിയാണ് ഈ യുവാവ് വാർത്തകളില്‍ ഇടംപിടിച്ചത്.ചരിത്രവും സാമ്പത്തികശാസ്ത്രവും സോഷ്യോളജിയും പൊളിറ്റിക്കല്‍ സയൻസും ഇംഗ്ലീഷും കന്നഡയുമാണ് അശോക് കുമാർ പി.യു.സി. പഠനത്തിന് വിഷയങ്ങളായി തിരഞ്ഞെടുത്തത്.
600-ല്‍ 481 മാർക്ക് വാങ്ങിയാണ് വിജയിച്ചത്. ചരിത്രത്തിന് 94, സാമ്പത്തികശാസ്ത്രത്തിന് 84, കന്നഡയ്ക്ക് 82, സോഷ്യോളജിക്ക് 77, പൊളിറ്റിക്കല്‍ സയൻസിന് 75, ഇംഗ്ലീഷിന് 69 എന്നിങ്ങനെയാണ് നേടിയ മാർക്ക്. പ്രൈവറ്റ് വിഭാഗത്തിലാണ് പരീക്ഷയെഴുതിയത്. അശോക് കുമാറിന് പഠിക്കാനായി ജയിലില്‍ പ്രത്യേക സെല്‍ അനുവദിച്ചിരുന്നു. പഠനത്തിന് സഹായിക്കാൻ ജയില്‍ ലൈബ്രറിയും ഉപയോഗിച്ചു. ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പരീക്ഷാ കേന്ദ്രത്തിലെത്തി പരീക്ഷയെഴുതിയത്.തടവിനിടയിലും പരീക്ഷയില്‍ മികച്ച വിജയംനേടിയ യുവാവിനെ ജയില്‍ ഡി.ജി.പി. അലോക് കുമാർ അഭിനന്ദിച്ചു. ജയില്‍ മതിലുകള്‍ ഈ യുവാവിന്റെ പ്രതീക്ഷയെയും ഭാവിയെയും കീഴ്‌പെടുത്തിയില്ലെന്ന് കാണുന്നത് സന്തോഷകരമാണെന്ന് അലോക് കുമാർ എക്സില്‍ കുറിച്ചു.