ബെംഗളൂരു: കർണാടകയില്‍ പാചകവാതക സിലിണ്ടർ ബുക്കിംഗുമായി ബന്ധപ്പെട്ട ഒരു ഒടിപി സന്ദേശം 62-കാരന്റെ ജീവൻ രക്ഷിച്ചു.മൂന്ന് ദിവസത്തോളം 20 അടി താഴ്ചയുള്ള കിണറ്റില്‍ മരണത്തോട് മല്ലിട്ട ശ്രീനിവാസ് ആചാര്യ എന്ന വയോധികനാണ് അവിശ്വസനീയമാംവിധം രക്ഷപ്പെട്ടത്.കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കയർ പൊട്ടി വയോധികൻ 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ ഇദ്ദേഹം കിണറ്റിനുള്ളിലെ പൈപ്പിലും കയറിലും മുറുകെ പിടിച്ചാണ് മൂന്ന് ദിവസത്തോളം വെള്ളത്തിന് മുകളില്‍ കിടന്നത്. ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഒരു ഗ്യാസ് സിലിണ്ടർ ഡെലിവറിയാണ്. വീട്ടിലേക്ക് സിലിണ്ടർ എത്തിച്ചപ്പോള്‍ അത് കൈപ്പറ്റാൻ ആവശ്യമായ ഒടിപി ലഭ്യമല്ലായിരുന്നു.സിലിണ്ടർ ഡെലിവറി വൈകിയതിനെ തുടർന്ന് അദ്ദേഹത്തെ അന്വേഷിച്ചെതാണ് വഴിത്തിരിവായത്. ഏറെ നേരമായിട്ടും അദ്ദേഹത്തെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിനുള്ളില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി കിണറ്റിലിറങ്ങി അദ്ദേഹത്തെ പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.