Home കർണാടക ഡെപ്പോസിറ്റ് കൊടുത്തത് 70,000; കിട്ടിയത് 17000; ബെംഗളൂരുവില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കുന്നവര്‍ അറിയാന്‍

ഡെപ്പോസിറ്റ് കൊടുത്തത് 70,000; കിട്ടിയത് 17000; ബെംഗളൂരുവില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കുന്നവര്‍ അറിയാന്‍

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവില്‍ വീട് വാടകയ്ക്ക് എടുക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. വീട് വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം കൂടി ഉയര്‍ന്നുവരികയാണ്.തന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്ന് വലിയൊരു തുക കെട്ടിട ഉടമ അന്യായമായി പിടിച്ചെടുത്തുവെന്നാരോപിച്ച്‌ ഒരു യുവതി ഓണ്‍ലൈനില്‍ രംഗത്തെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായത്. വീട്ടുടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പതിവായിരിക്കുകയാണ്. ഇതോടെ നഗരത്തിലെ വാടകക്കാരുടെ സംരക്ഷണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.ചാരു ഗുപ്ത എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. ബെംഗളൂരുവില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു 3ബിഎച്ച്‌കെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. താമസം ആരംഭിക്കുമ്ബോള്‍ 70,000 രൂപയാണ് ഇവര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഉടമയ്ക്ക് നല്‍കിയത്. എന്നാല്‍ ഫ്‌ളാറ്റ് വില്‍ക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഉടമ ഇവരോട് പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഉടമയുടെ വാക്ക് കേട്ട് തര്‍ക്കങ്ങളില്ലാതെ ഇവര്‍ താമസം മാറിയെങ്കിലും, സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം.തിരികെ ലഭിക്കേണ്ട 70,000 രൂപയില്‍ നിന്ന് കേവലം 17,000 രൂപ മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. ബാക്കി തുക വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉടമ പിടിച്ചെടുക്കുകയായിരുന്നു.

ഇതിന്റെ വിശദാംശങ്ങളും യുവതി വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. എസി സര്‍വീസിങ്ങിനായി 32,000 രൂപ, ഗ്യാസ് സര്‍വീസിങ്ങിനും ക്ലീനിംഗിനുമായി 8,500 രൂപ വീതം, വാതിലിന്റെ വിജാഗിരി മാറ്റുന്നതിനായി 8,500 രൂപ, താമസം മാറുന്ന സമയത്ത് ലിഫ്റ്റ് ഉപയോഗിച്ചതിന് 2,000 രൂപ, വൈദ്യുതി ബില്ലായി 2,344 രൂപ എന്നിങ്ങനെയാണ് കണക്കുകള്‍ നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ ചോര്‍ച്ച തടയാനുള്ള ജോലികള്‍ക്കായി 7,000 രൂപയും ബാക്കി വാടക എന്ന പേരില്‍ 17,000 രൂപയും കൂടി ചേര്‍ത്തതോടെ ആകെ 52,000 രൂപയോളം രൂപയാണ് ഇവര്‍ക്ക് നഷ്ടമായത്.ഉടമ തന്നെ ആവശ്യപ്പെട്ടതനുസരിച്ച്‌ വീട് ഒഴിഞ്ഞിട്ടും പെയിന്റിങ്ങിനും മറ്റുമായി ഇത്രയും വലിയ തുക ഈടാക്കുന്നത് എന്തിനാണെന്ന് ചാരു വീഡിയോയിലൂടെ ചോദിക്കുന്നു. വീടിനുണ്ടായ ചില കേടുപാടുകള്‍ നേരത്തെ തന്നെ ഉടമയെ അറിയിച്ചിട്ടുള്ളതാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഉടമ ഇവരെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉടമയ്ക്ക് നിയമപരമായ നോട്ടീസ് അയക്കാനും 15 ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമാണ് ഇവരുടെ തീരുമാനം.വീഡിയോ വൈറലായതോടെ ബെംഗളൂരുവിലെ വാടക വിപണി ഒരു മാഫിയ സംഘത്തെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പലരും വിമര്‍ശിച്ചു. ഐടി മേഖലയിലും മറ്റും ജോലി ചെയ്യാനെത്തുന്ന വാടകക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരം രീതികള്‍ക്കെതിരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ഉയരുന്ന ആവശ്യം. അതേസമയം, വാടക കരാറിലെ നിബന്ധനകള്‍ കൃത്യമായി വായിക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചില കെട്ടിട ഉടമകളും അഭിപ്രായപ്പെടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group