ബംഗളൂരു: സ്ഫോടന കേസില്‍ നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി. വിചാരണയ്ക്ക് ഒന്നരവർഷം ആവശ്യപ്പെട്ട എൻഐഎ പ്രത്യേക കോടതിയുടെ ആവശ്യം തള്ളി.ഇനി ഒരു കാരണവശാലും സമയം നീട്ടി നല്‍കില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.

2008 ജൂലൈ 25ന് ബാംഗ്ലൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്ബത് സ്ഫോടനങ്ങളാണ് നടന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിഡിപി നേതാവ് അബ്ദുന്നാസിർ മഅ്ദനി ഉള്‍പ്പെടെയുള്ളവരാണ് ഈ കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ 16 വർഷമായി ഈ കേസിന്റെ നിയമനടപടികള്‍ തുടർന്നു വരികയാണ്. ബംഗളൂരു സിറ്റി പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസ് അന്വേഷിച്ചത്. ലഷ്കർ-ഇ-തൊയ്ബ (LeT) എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് വാദം. കേസില്‍ ആകെ 32 പ്രതികളാണുള്ളത്.