അഹമ്മദാബാദ്: ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങളുടെ സുരക്ഷിതത്വത്തില്‍ ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുമായി ബിബിസി.ഇന്ത്യയിലെ വന്ധ്യത, പ്രസവ ചികിത്സാ രംഗത്ത് പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഹാക്ക് ചെയ്ത് ടെലിഗ്രാമില്‍ വിറ്റഴിക്കുന്നതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. സിസിടിവി ക്യാമറകള്‍ സാധാരണമായ ഒരു രാജ്യത്ത് സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയർത്തുന്നതാണ് പുറത്ത് വരുന്ന വിവരം. ഈ വർഷം ആദ്യത്തില്‍ ഗുജറാത്തിലെ പ്രമുഖ ആശുപത്രിയില്‍ ഗർഭിണികള്‍ക്ക് സ്വകാര്യ ഭാഗങ്ങളില്‍ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് ഗുജറാത്തില്‍ നിന്നുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ വീഡിയോയ്ക്ക് ഒപ്പമുണ്ടായിരുന്ന ലിങ്ക് സമാനമായ മറ്റ് വീഡിയോകള്‍ വാങ്ങാൻ സഹായിക്കുന്നതായിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഡോക്ടർമാരുടെ സുരക്ഷയെ കരുതിയാണ് പ്രസവ വാർഡില്‍ സിസിടിവി ക്യാമറ വച്ചതെന്നാണ് ഹോസ്പിറ്റല്‍ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ആശുപത്രിയുടെ പേരോ, മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.50000ത്തിലേറെ സിസിടിവികളില്‍ നിന്നുള്ള സമാന രീതിയിലെ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ പൊലീസിന് കണ്ടെത്താനായത്. സൈബർ കുറ്റവാളികളുടെ വൻ സംഘമാണ് സിസിടിവി ഹാക്കിംഗിന് പിന്നിലെന്നാണ് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് വിശദമാക്കുന്നത്. ഗ്രാമീണ മേഖലകളില്‍ അടക്കം ഇന്ന് സിസിടിവി സാധാരണമാണ്. മാളുകള്‍, ഓഫീസുകള്‍, സ്കൂളുകള്‍, അപാർട്ട്മെന്റുകള്‍, കടകള്‍, വീടുകള്‍ എന്നിങ്ങനെ മുക്കിനും മൂലയിലും വരെ സിസിടിവി ക്യാമറകളുണ്ട്. സുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെങ്കിലും വേണ്ട രീതിയിലുള്ള സംരക്ഷണം ഒരുക്കാത്ത സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ സ്വകാര്യത ആശങ്കയിലാണ് എന്നാണ് അധികൃതർ നല്കുന്ന മുന്നറിയിപ്പ്. സൈബർ സുരക്ഷാ പരിശീലനങ്ങള്‍ ലഭിക്കാത്ത ആളുകള്‍ അടക്കമാണ് സിസിടിവി സ്ഥാപിക്കുന്നത്.
തദ്ദേശീയമായ നിർമ്മിക്കുന്ന പല സിസിടിവി മോഡലുകളും അനായാസമായി ഹാക്ക് ചെയ്യാമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 2018ല്‍ ബെംഗളൂരുവില്‍ ടെക്കിയുവാവ് തന്റെ വെബ് ക്യാം ഹാക്ക് ചെയ്ത് ഹാക്കർമാർ സ്വകാര്യ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയതായി പരാതി നല്‍കിയിരുന്നു.ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍, കോർപ്പറേറ്റ് ഓഫീസുകള്‍, വീടുകള്‍ക്കുള്ളില്‍ നിന്ന് അടക്കമുള്ള വീഡിയോകളാണ് ഇത്തരത്തില്‍ കണ്ടെത്താൻ സാധിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തിരിച്ചറിയാൻ സാധിച്ചതായാണ് അഹമ്മദാബാദ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിലെ അന്വേഷണ ഉദ്യോഗസ്ഥനായ ലാവിന സിൻഹ വിശദമാക്കുന്നത്. 800 രൂപ മുതല്‍ രണ്ടായിരം രൂപ വരെ വിലയ്ക്കാണ് ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. ടെലിഗ്രാം ചാനലുകള്‍ സബ്സ്ക്രിപ്ശൻ മുഖേന ലൈവ് സ്ട്രീമിംഗും നടത്തുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.രോഗിയുടെ സ്വകാര്യ ലംഘിച്ചത് അടക്കമുള്ളതടക്കം ജാമ്യമില്ലാ വകുപ്പുകളും കേസില്‍ പൊലീസ് ചുമത്തിയിട്ടുണ്ട്. ഏട്ട് പേരെയാണ് കേസുമായി ബന്ധപ്പട്ട് ഫെബ്രുവരി മുതല്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ നാല് പേർ മഹാരാഷ്ട്ര സ്വദേശികളും ബാക്കിയുള്ളവർ യുപി, ഗുജറാത്ത്, ദില്ലി, ഉത്തരാഖണ്ഡ് സ്വദേശികളാണ്.