ബെംഗളൂരു : പൊതു ഇടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് വിലക്കിയ കർണാടക സർക്കാർ ഉത്തരവിന് സ്റ്റേ ഏർപ്പെടുത്തിയ സിംഗിള്‍ ബഞ്ച് ഉത്തരവ് നീക്കാൻ കർണാടക ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിസമ്മതിച്ചു.റോഡുകള്‍, പാർക്കുകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ 10-ല്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവാണ് നേരത്തെ സിംഗിള്‍ ജഡ്ജി സ്റ്റേ ചെയ്തത്. ഇതിനെതിരെ സർക്കാർ നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ എസ് ജി പണ്ഡിറ്റ്, ഗീത കെ ബി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സ്റ്റേ നീക്കാനുള്ള അപേക്ഷയുമായി സിംഗിള്‍ ജഡ്ജിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.സിംഗിള്‍ ജഡ്ജിയുടെ ഇടക്കാല ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ചിന്റെ ഡിവിഷൻ ബെഞ്ചിന് മുമ്ബാകെ റിട്ട് അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു.ആർ എസ് എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം റൂട്ട് മാർച്ചുകള്‍ നടത്താൻ നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെ 2025 ഒക്ടോബർ 18-നാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഹോം ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സ്കൂളുകള്‍, കോളേജുകള്‍, കളിസ്ഥലങ്ങള്‍, പാർക്കുകള്‍, റോഡുകള്‍, ജലാശയങ്ങള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാന സർക്കാർ പരിപാലിക്കുന്ന സ്ഥലങ്ങളില്‍ 10-ല്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് മുൻകൂർ അനുമതി ആവശ്യമാണ്.ഹുബ്ബള്ളിയിലെ പുനശ്ചേതന സേവാ സംസ്ഥെ, വി കെയർ ഫൗണ്ടേഷൻ എന്നീ സംഘടനകളും ധാർവാഡിലെ രാജീവ് മല്‍ഹർ പാട്ടീല്‍ കുല്‍ക്കർണി, ബെലഗാവിയിലെ ഉമാ സത്യജിത്ത് ചവാൻ എന്നീ വ്യക്തികളുമാണ് സർക്കാർ ഉത്തരവിനെ ചോദ്യം ചെയത് സിംഗിള്‍ ബഞ്ചിനെ സമീപിച്ചത്.ഉത്തരവ് പൗരന്മാർക്ക് ഭരണഘടനയുടെ മൂന്നാം അധ്യായം നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് ഒക്ടോബർ 28-ന് സിംഗിള്‍ ജഡ്ജി സ്റ്റേ ഏർപ്പെടുത്തിയത്.