ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി, അത് അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ ബെംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തു.വിജയനഗര ജില്ലക്കാരനായ പ്രശാന്ത് കമർ (32) ആണ് പിടിയിലായത്.ഒമ്ബത് മാസം മുമ്ബായിരുന്നു ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട രേഷ്മ എന്ന യുവതിയുമായി പ്രശാന്തിന്റെ വിവാഹം. രേഷ്മയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യഭർത്താവിന്റെ മരണത്തിന് ശേഷമാണ് രേഷ്മ രണ്ടാമത് വിവാഹം ചെയ്തത്. ആദ്യവിവാഹത്തില്‍ രേഷ്മക്ക് 15 വയസ്സുള്ള ഒരു മകള്‍ ഉണ്ടായിരുന്നു.ഒക്ടോബർ 15-ന് മരഗൊണ്ടനഹള്ളിയിലെ വീട്ടിലെ ബാത്ത്റൂമില്‍ രേഷ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാട്ടർ ഹീറ്ററില്‍ നിന്നുള്ള വൈദ്യുതാഘാതമാണ് രേഷ്മയുടെ മരണത്തിന് കാരണമെന്നാണ് പ്രശാന്ത് ആദ്യം കുടുംബാംഗങ്ങളോട് പറഞ്ഞത്. എന്നാല്‍, മരണത്തിന് തലേന്നാള്‍ പ്രശാന്തുമായി അമ്മ വഴക്കിട്ടിരുന്നുവെന്ന് മകള്‍ പൊലിസിനോട് പറഞ്ഞു. ഇതേതുടർന്നാണ് പൊലിസ് കൊലപാതകം സംശയിച്ചു തുടങ്ങിയത്.പിന്നീട് രേഷ്മയുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലിസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നതായും, പിന്നീട് അത് അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ചതായും പ്രശാന്ത് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അന്വേഷണം തുടരുകയാണെന്ന് പൊലിസ് വ്യക്തമാക്കി.