ബെംഗളൂരു: ഹോം സ്റ്റേയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മതം മാറ്റാൻ നിർബന്ധിച്ചെന്ന ആരോപണവുമായി കുടുംബം.ബെംഗളൂരു സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സായ് സുരഭിയാണ് (26) മരിച്ചത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി സഞ്ജീത് അലിയെ (25) ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. സഞ്ജീത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതിയുടെ അമ്മയുടെ പരാതി പ്രകാരം, സഞ്ജീത് അലി സായ് സുരഭിയെ ഭീഷണിപ്പെടുത്തുകയും ലഹരിയും മദ്യവും നല്കി മതം മാറാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായാണ് വിവരം. കോളേജ് പഠനകാലത്ത് ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെങ്കിലും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സുരഭി ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നു.ശനിയാഴ്ച വൈകിട്ടാണ് സഞ്ജീതിനൊപ്പം സായ് സുരഭി ഹോം സ്റ്റേയില്‍ എത്തിയത്. തിങ്കളാഴ്ച വരെ ഇരുവരും മുറിക്ക് പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കയർ മുറുകിയ നിലയിലായിരുന്നു മൃതദേഹം. ബെംഗളൂരുവില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന സഞ്ജീത് അലി നിലവില്‍ അപകടനില തരണം ചെയ്തതായും, ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഉടൻ തന്നെ ഇയാളെ ചോദ്യം ചെയ്യുമെന്നും കേസന്വേഷിക്കുന്ന ചിക്കബെല്ലാപുര എസ്.പി. കുശാല്‍ ചൗകസി അറിയിച്ചു.