ഐപിഎല്‍ ക്രിക്കറ്റ് ടീം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ ഉടമസ്ഥരായ ‘ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ’ ടീമിനെ വില്ക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും ആറോളം കമ്ബനികള്‍ വാങ്ങാൻ രംഗത്തുണ്ടെന്നും പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ബസ്’ ആണ് റിപ്പോർട്ട് ചെയ്യുന്നത്.സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദാർ പൂനാവാല, ജെ.എസ്.ഡബ്ള്യൂ ഗ്രൂപ്പിന്റെ പാർത്ഥ് ജിൻഡാല്‍ എന്നിവരുള്‍പ്പെടെ നിരവധി ഇന്ത്യൻ, അമേരിക്കൻ കമ്ബനികളുമായി ഉടമകള്‍ ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.
അദാനി ഗ്രൂപ്പും ഡല്‍ഹി ആസ്ഥാനമായുള്ള പ്രമുഖ വ്യവസായിയും ആർസിബിയെ വാങ്ങാൻ താല്പര്യം കാണിക്കുന്നതായും വാർത്തകളുണ്ട്.ഡിയാജിയോ ഏകദേശം 2 ബില്യണ്‍ ഡോളർ(ഏകദേശം 16,600 കോടി രൂപ) ആവശ്യപ്പെടുന്നതായാണ് വിവരം. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് ഇത്രയും ഉയർന്ന വില ലഭിക്കുമോ എന്ന കാര്യത്തില്‍ വിദദ്ധർക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. വരും വർഷങ്ങളില്‍ നടക്കാനിരിക്കുന്ന സംപ്രേഷണാവകാശത്തിന്റെ (media rights) മൂല്യമായിരിക്കും ടീമിന്റെ യഥാർത്ഥ വില നിർണയിക്കുക.
കഴിഞ്ഞ തവണത്തെ പ്രധാന എതിരാളികളായിരുന്ന ജിയോയും സ്റ്റാറും ലയിച്ചതിനാല്‍ സംപ്രേഷണാവകാശ മൂല്യത്തില്‍ മുൻ വർഷങ്ങളിലേതുപോലുള്ള വൻ വർധനവ് ഉണ്ടാകില്ലെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.എന്നാല്‍ ജിയോസ്റ്റാറിന്റെ വരിക്കാരുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞതിനാല്‍, സംപ്രേഷണാവകാശ മൂല്യം കുതിച്ചുയരുമെന്നു് മറുവിഭാഗം വാദിക്കുന്നു. ഓരോ വരിക്കാരനില്‍ നിന്നും ഐപിഎല്‍ കാലയളവില്‍ 100 രൂപ ഈടാക്കിയാല്‍ പോലും പ്രതിമാസം 5000 കോടി രൂപയോളം നേടാനാകും.
നാല് മാസം നീളുന്ന ഐപിഎല്‍ സീസണില്‍ സബ്സ്ക്രിപ്ഷനിലൂടെ മാത്രം ഏകദേശം 20,000 കോടി രൂപ (2.3 ബില്യണ്‍ ഡോളർ) സമാഹരിക്കാൻ സാധിക്കും. ഇത് സംപ്രേഷണാവകാശത്തിന്റെ മൂല്യം ഗണ്യമായി വർധിപ്പിക്കുമെന്ന് കരുതപ്പെടുന്നു.ആർസിബിയുടെ ഉയർന്ന മൂല്യത്തിന് പുറമേ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയ ദുരന്തവുമായി ബന്ധപ്പെട്ടുള്ള ചില കേസുകളും പുതിയതായി ടീം വാങ്ങുന്നവർക്ക് വെല്ലുവിളിയായേക്കാം. വരും ആഴ്ചകളില്‍ വില്പന സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്