ബെംഗളൂരുവിലെ മുന്നേകൊല്ലലില്‍ തിരക്കേറിയ ഒരു റോഡിന്റെ നടുവില്‍ ഇരുന്ന് യുവാവിന്റെ ഒറ്റയാള്‍ പ്രതിഷേധം സമൂഹ മാധ്യമത്തില്‍ വൈറലാകുന്നു.റോഡിലെ അപകടകരമായ കുഴികളുടെ അപകട സാധ്യത ഉയർത്തി കാട്ടിയാണ് ഉഒറ്റയാള് പ്രതിഷേധം നടത്തിയത്. അസാധാരണമായ പ്രതിഷേധം യാത്രക്കാരുടെയും വഴിയാത്രക്കാരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അവരില്‍ പലരും സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി. ഇതാണ് സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്.യുവാവ് കുഴികള്‍ നിറഞ്ഞ റോഡില്‍ ഇരിക്കുന്നതും വാഹനങ്ങള്‍ അയാളെ തട്ടാതെ ശ്രദ്ധയോടെ കടന്നു പോകുന്നതുമായ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്.
റെഡ്ഡിറ്റിലെ ഒരു പോസ്റ്റോടെയാണ് സംഭവം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നടന്നു പോകുന്നവർക്കും വാഹനത്തില്‍ യാത്ര ചെയ്യുന്നവർക്കുമെല്ലാം അപകടം വരുത്തി വയ്ക്കുന്ന കുഴികളാണ് ഈ റോഡുകളില്‍ ഉള്ളത് എന്നും റിപ്പോർട്ടുകള്‍ പറയുന്നു. അതിനെതിരെയാണ് യുവാവിന്റെ ഈ ഒറ്റയാള്‍ പ്രതിഷേധം. അപകടകരമായ കുഴികള്‍ക്കെതിരെയാണ് മുന്നേകൊല്ലലില്‍ തിരക്കേറിയ റോഡിന്റെ നടുവിലിരുന്ന് ഇയാള്‍ പ്രതിഷേധിക്കുന്നത് എന്നാണ് സംഭവം നേരില്‍ കണ്ട ഒരാള്‍ പറയുന്നത്.എന്തായാലും, പോസ്റ്റ് വൈറലായി മാറിയതോടെ നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്.
തികച്ചും സമാധാനപൂർണമായിട്ടാണ് യുവാവിന്റെ പ്രതിഷേധമെന്നും ഇത് ശരിക്കും അഭിനന്ദിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് എന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, ഇത് ഈ റോഡിലെ മാത്രം കാഴ്ചയല്ല.നഗരത്തിലെ പല റോഡുകളും കുഴികളും മറ്റുമായി അപകടകരമായ രീതിയില്‍ മാറിയിരിക്കുകയാണ് എന്നാണ് മറ്റ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. അടുത്ത തവണ അദ്ദേഹത്തെ കാണുമ്ബോള്‍ ഒരു ഹാൻഡ്ഷേക്ക് നല്‍കണം എന്നാണ് മറ്റ് ചിലർ പറഞ്ഞത്. എന്തായാലും യുവാവിനെ അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
അതേസമയം ഒരു ടെക് ഹബ് എന്ന ഖ്യാതി ബെംഗളൂരുവിനുണ്ടെങ്കിലും, പ്രത്യേകിച്ച് മഴക്കാലത്തും അതിനുശേഷവും മോശം റോഡ് അറ്റകുറ്റപ്പണികള്‍ ആവർത്തിച്ചുള്ള ഒരു പ്രശ്നമായി തുടരുന്നു. റോഡ് അറ്റകുറ്റപ്പണികളിലെ ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും അഭാവത്തെ പൗര സംഘടനകള്‍ പലപ്പോഴും വിമർശിച്ചിട്ടുണ്ട്.