കളിക്കുന്നതിനിടെ ചൂടുള്ള പാല്‍പ്പാത്രത്തില്‍ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ അനന്തപൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് ഹൃദയഭേദകമായ ഈ സംഭവം നടന്നത്.സ്കൂളില്‍ ജീവനക്കാരിയായ അമ്മ ജോലിക്ക് പോയപ്പോള്‍ കൂടെ കൊണ്ടുപോയ കുഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. ഈ അപ്രതീക്ഷിത ദുരന്തം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
അമ്മ സ്കൂളിലെ കുട്ടികള്‍ക്ക് നല്‍കാനുള്ള പാല്‍ ചൂടാറാനായി ഒരു വലിയ പാത്രത്തില്‍ വെച്ചിരിക്കുകയായിരുന്നു. ഇതിനടുത്തായി കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തില്‍ പാല്‍പ്പാത്രത്തിലേക്ക് വീഴുകയായിരുന്നു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻതന്നെ അമ്മയും സ്കൂള്‍ അധികൃതരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡാറ്റകള്‍ പുറത്തുവിടരുത്; കര്‍ണാടക ജാതി സര്‍വേയില്‍ കോടതിയുടെ കര്‍ശന നിര്‍ദ്ദേശം
കർണാടക സർക്കാർ നടപ്പിലാക്കുന്ന സാമൂഹിക-സാമ്ബത്തിക സർവേ, അഥവാ ജാതി സർവേ, നിർത്തിവയ്ക്കണമെന്ന ആവശ്യം കർണാടക ഹൈകോടതി തള്ളി.സർവേ തടയുന്നതില്‍ ഇടപെടാൻ കാരണമില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.എങ്കിലും, സർവേയില്‍ ശേഖരിക്കുന്ന ഡാറ്റകളുടെ അതീവ രഹസ്യസ്വഭാവം ഉറപ്പാക്കണമെന്നും, പൗരന്മാരുടെ പങ്കാളിത്തം നിർബന്ധമല്ലെന്ന് വിജ്ഞാപനം ചെയ്യണമെന്നും കോടതി കർശനമായി നിർദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് വിഭു ബഖ്‌റു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിർണായക നടപടി കൈക്കൊണ്ടത്. രാജ്യവൊക്കലിഗ സംഘ, അഖില കർണാടക ബ്രാഹ്മണ മഹാസഭ, അഖില കർണാടക വീരശൈവ-ലിംഗായത്ത് മഹാസഭ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സമുദായ സംഘടനകള്‍ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളാണ് കോടതി പരിഗണിച്ചത്. സർവേ താത്കാലികമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ മുഖ്യ ആവശ്യം.