ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എയർടെല്‍ നെറ്റ്വർക്ക് വീണ്ടും പ്രവർത്തനരഹിതമായത് ഉപയോക്താക്കളെ വലച്ചു.ബെംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ഉപയോക്താക്കളെയാണ് ഇത്തവണ നെറ്റ്വർക്ക് തകരാർ കൂടുതലായി ബാധിച്ചത്.സാങ്കേതിക തകരാറുകള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗണ്‍ഡിറ്റക്ടർ പ്രകാരം, ഉച്ചയ്ക്ക് 12:11 ഓടെയാണ് എയർടെല്‍ നെറ്റ്വർക്ക് തകരാറിനെക്കുറിച്ച് പരാതികള്‍ ഉയർന്നത്. മൊത്തം 6,815 റിപ്പോർട്ടുകളാണ് തകരാറിനെക്കുറിച്ച് ലഭിച്ചത്.
ബെംഗളൂരിന് പുറമേ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മറ്റ് ചില നഗരങ്ങളിലെ ഉപയോക്താക്കളും നെറ്റ്വർക്ക് തടസ്സം നേരിട്ടതായി ഡൗണ്‍ഡിറ്റക്ടർ മാപ്പില്‍ കാണിക്കുന്നു.താല്‍ക്കാലിക കണക്റ്റിവിറ്റി തടസ്സം മൂലമാണ് ഈ പ്രശ്നമുണ്ടായതെന്നാണ് എയർടെല്‍ കെയേഴ്സ് അറിയിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നും കമ്ബനി വ്യക്തമാക്കി.’ഉണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ നേരിടുന്ന പ്രശ്നം താല്‍ക്കാലിക കണക്റ്റിവിറ്റി തടസ്സം മൂലമാണെന്ന് തോന്നുന്നു, ഒരു മണിക്കൂറിനുള്ളില്‍ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആ സമയം കഴിഞ്ഞാല്‍, സേവനങ്ങള്‍ പുനഃസ്ഥാപിക്കാൻ ദയവായി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ റീസ്റ്റാർട്ട് ചെയ്യുക, നന്ദി,’ എയർടെല്‍ കെയേഴ്സിന്റെ സന്ദേശത്തില്‍ പറയുന്നു.
ഈ നെറ്റ്വർക്ക് തടസ്സത്തില്‍ നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. തകരാറുണ്ടായ വിവരം ഉപയോക്താക്കളെ അറിയിക്കാൻ കമ്ബനി തയ്യാറാകണമെന്ന് ചിലർ ആവശ്യപ്പെട്ടു. ‘ഇന്ന് ബെംഗളൂരില്‍ എയർടെല്‍ ഇന്റർനെറ്റ് തകരാറിലാണോ? മറ്റെന്തെങ്കിലും പ്രശ്നം ആരെങ്കിലും നേരിടുന്നുണ്ടോ? @airtelindia ഞങ്ങളെ ഒന്നും അറിയിക്കാതെ വിടുന്നതിനുപകരം ഉപയോക്താക്കളെ തടസ്സങ്ങളെക്കുറിച്ച് അറിയിക്കുക!’ ഒരു ഉപയോക്താവ് ‘എക്സി’ല്‍ കുറിച്ചു.’കഴിഞ്ഞ 6 മണിക്കൂറായി എയർടെല്‍ പോസ്റ്റ്പെയ്ഡ് പ്രവർത്തനരഹിതമാണ്, കോള്‍ ചെയ്യാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ല.
@airtel പ്രവർത്തിക്കുന്നുണ്ടോ, ഒരു ഉത്തരവാദിത്തവുമില്ല, നിങ്ങള്‍ക്ക് കസ്റ്റമർ കെയറുമായി സംസാരിക്കാൻ കഴിയില്ല. @TRAI നിങ്ങള്‍ കുറഞ്ഞത് എന്തെങ്കിലും നടപടിയെടുക്കണം, @airtelindia ഒരു ഇന്ത്യൻ പൗരനെ പാട്ടത്തിന് എടുത്തതുപോലെയാണ് തോന്നുന്നത്,’ മറ്റൊരു ഉപയോക്താവ് തങ്ങളുടെ നിരാശ പങ്കുവെച്ചു.കഴിഞ്ഞ തിങ്കളാഴ്ചയും രാജ്യത്തെ മൊബൈല്‍ നെറ്റ്വർക്കുകളില് ദീർഘനേരം തടസ്സമുണ്ടായിരുന്നു. എയർടെല്ലിനെയാണ് ഇത് പ്രധാനമായും ബാധിച്ചത്, പിന്നീട് ജിയോ, വോഡഫോണ്‍-ഐഡിയ ഉപയോക്താക്കളും പ്രശ്നങ്ങള്‍ നേരിട്ടു.