ബെംഗളൂരു : താൻ തയ്യാറാക്കിയ ബിൽ പരിഗണിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചയാൾക്ക് ഒരുലക്ഷംരൂപ പിഴ. മുരളീകൃഷ്ണ ബ്രഹ്മാനന്ദം സമർപ്പിച്ച ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളുകയും പിഴ ഈടാക്കാൻ ഉത്തരവിടുകയും ചെയ്തത്.കർണാടക ഗവൺമെന്റ് ട്രാൻസ്ഫർമേഷൻ ബിൽ 2025 എന്ന പേരിൽ ഭരണപരിഷ്കാര ബില്ലാണ് തയ്യാറാക്കിയത്. ഇത് നിയമമാക്കാനുള്ള നടപടികൾ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി സമർപ്പിക്കുകയായിരുന്നു.
ഓരോരുത്തരുടെയും ആശയങ്ങൾ മുന്നോട്ടുവെയ്ക്കാനുള്ളതല്ല പൊതുതാത്പര്യ ഹർജിയെന്ന് ചീഫ് ജസ്റ്റിസ് വിഭു ബബ്രുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. എത്ര മികച്ച ആശയമാണെങ്കിലും പൊതുതാത്പര്യ ഹർജിക്ക് ഇത് വിഷയമല്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധനെന്ന് അവകാശപ്പെട്ടാണ് മുരളികൃഷ്ണ ഹർജിയുമായി കോടതിയെ സമീപിച്ചത്.തന്റെ ബിൽ ചർച്ചചെയ്യാൻ 44 സർക്കാർ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, മന്ത്രിമാരുടെ സ്പെഷ്യൽ സെക്രട്ടറിമാർ എന്നിവർക്ക് നിർദേശം നൽകണം. ബിൽ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പരിഗണനയ്ക്ക് വെയ്ക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഭരണം ന്ന് ബില്ലിൽ മെച്ചപ്പെടുത്താനുള്ള പരിഷ്കാരങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്.