ബെംഗളൂരു: സ്റ്റാർട്ടപ്പ് അനുകൂലസാഹചര്യത്തിൽ ആഗോളതലത്തിൽ ബെംഗളൂരുവിന് മുന്നേറ്റം.പാരീസിൽ നടന്ന വിവ ടെക്‌നോളജി കോൺഫറൻസിനോട് അനുബന്ധിച്ച് രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനായ സ്റ്റാർട്ടപ്പ് ജീനോം പുറത്തിറക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റർ റിപ്പോർട്ട് പ്രകാരം സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും അനുകൂലസാഹര്യമുള്ള ലോകനഗരങ്ങളിൽ 14-ാം സ്ഥാനമാണ് ബെംഗളൂരുവിനുള്ളത്. കഴിഞ്ഞ വർഷം 21-ാം സ്ഥാനത്തായിരുന്ന ഐടി നഗരം ഇത്തവണ നില മെച്ചപ്പെടുത്തുകയായിരുന്നു.
ഒന്നാംസ്ഥാനം സിലിക്കൺ വാലിക്കു തന്നെയാണ്. രണ്ടാം സ്ഥാനം ന്യൂയോർക്കിനും മൂന്നാം സ്ഥാനം ലണ്ടനുമാണ്. ഡൽഹി 29-ാം സ്ഥാനത്തും മുംബൈ 40-ാം സ്ഥാനത്തുമാണ്.ആദ്യ 20 സ്ഥാനക്കാരിൽ ഫിലഡെൽഫിയ കഴിഞ്ഞാൽ ഒരു വർഷത്തിൽ റാങ്കിങ്ങിൽ ഏറ്റവും മുന്നേറിയത് ബെംഗളൂരുവാണ്.നിക്ഷേപത്തിലും പ്രവർത്തന മികവിലും കൈവരിച്ച വളർച്ചയാണ് നേട്ടത്തിന് പ്രധാന കാരണം.
ലോകത്തെമ്പാടുമുള്ള 350-ൽ പരം നഗരങ്ങളിൽ പ്രവർത്തിക്കുന്ന 50 ലക്ഷം കമ്പനികളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് സ്റ്റാർട്ടപ്പ് ജീനോം റിപ്പോർട്ട് തയ്യാറാക്കുന്നത്. ഏറ്റവും മികച്ച 40 നഗരങ്ങൾക്കാണ് റാങ്കിങ് നൽകുക. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് നിർമിതബുദ്ധി(എഐ) ഹബ്ബുകളിൽ ഒന്നാണ് ബെംഗളൂരുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
സാധ്യതയെ യഥാർഥ്യമാക്കാൻ സാധിച്ചുവെന്നതാണ് നഗരത്തിന്റെ ഈ നേട്ടത്തിൽനിന്ന് വ്യക്തമാകുന്നതെന്ന് കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.സംരഭകർ, നിക്ഷേപകർ തുടങ്ങിയ എല്ലാവരുടെയും കൂട്ടായപ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് ആസ്ഥാനമായ കൺസൾട്ടൻസി സ്ഥാപനം സിബിആർഇ(കോൾഡ്‌വെൽ ബാങ്കേഴ്‌സ് റിച്ചാർച്ച് എല്ലീസ്) പുറത്തിറക്കിയ ഗ്ലോബൽ ടെക് ടാലന്റ് ഗൈഡ് ബുക്ക്-2025 ലോകത്തെ പ്രധാന ഐടി ഹബ്ബുകളിൽ ഒന്നായി ബെംഗളൂരുവിനെ തിരഞ്ഞെടുത്തിരുന്നു. നഗരത്തിൽ 10 ലക്ഷത്തിലേറെ ഐടി ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്.